റ്റ്വന്റി 20

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ,

അപ്പൂപ്പന്റെ കാലന്‍ കുടയുമെടുത്ത് രാവിലെ വീട്ടില്‍ നിന്നറിങ്ങിയപ്പൊ മഴയൊന്നുമുണ്ടായിരുന്നില്ല. അമ്മ പിറകില്‍ നിന്നും വിളിച്ചു ചോദിച്ചതുമാണ് എങ്ങൊട്ടാ രാവിലെ സര്‍ക്കീട്ടെന്ന്. ക്രിക്കറ്റ് കളിക്കാന്‍ എന്നു വിളിച്ചു പറഞ്ഞപ്പൊ ചേച്ചിയുടെ വക പരിഹാസം.

“പിന്നെ, ഇപ്പൊ ബാറ്റിനു പകരം കുട വച്ചല്ലേ ക്രിക്കറ്റ് കളിക്കുന്നത്.”

കേട്ടില്ല എന്നു നടിച്ച് നടപ്പിനു വേഗം കൂട്ടി. ഇന്നു ഫൈനല്‍ മത്സരമാണ്. 250 രൂപയാണ് കിട്ടുന്നത്. അതും കൊണ്ട് എഴുകോണ്‍ തിരുവോണം റെസ്റ്റോറന്റില്‍ പെമ്പിള്ളേര്‍ സപ്ലൈ ചെയ്യുന്ന പൊറോട്ടയും ചായയും കഴിച്ചിട്ട് അധികം വൈക്കുന്നതിനു മുന്പ് തിരിച്ചെത്തണം. കഞ്ഞി കുടിച്ച് കിടന്നുറങ്ങാനുള്ളതാണ്.

നടപ്പിനു വേഗം കൂടുതാലായതുകൊണ്ട് അരമണിക്കൂറിനകം ഗ്രൌണ്ടിലെത്തി. കളി തുടങ്ങിയിട്ടില്ല. ഭാഗ്യം. കുട ഒരു മരത്തില്‍ ചാരി വച്ചിട്ട് രണ്ട് വട്ടയില പറിച്ച് തറയില്‍ വിരിച്ച് ചമ്രം പടിഞ്ഞിരുന്നു. ഇനിയിപ്പൊ വിശാലമായി കളി കാണാമല്ലോ.

ഞാന്‍ ബാറ്റു വീശിയാല്‍ പന്തില്‍ കൊള്ളാത്തതാണോ അതോ പന്ത് ബാറ്റിന്റെ കാറ്റുകൊണ്ട് ദിശ മാറി പോകുന്നതാണോ എന്നറിയില്ല, അന്നുവരെ എനിക്കു പന്തില്‍ ബാറ്റുകൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ബൌള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അമ്പയര്‍ ഒരോവര്‍ മുഴുവന്‍ കുരിശില്‍ തറച്ച പോലെ കൈകള്‍ വിടര്‍ത്തി നില്‍ക്കേണ്ടി വരുന്നതുകൊണ്ടും വിക്കറ്റ് കീപ്പറുടെ അപ്പുറത്തും ഇപ്പുറത്തും ഒരോരുത്തരെ നിര്‍ത്തേണ്ടി വരുന്നതുകൊണ്ടും എനിക്കു ആ മേഖലയിലും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഫീല്‍ഡിംഗാണെങ്കില്‍ സ്ലിപ് എന്നാല്‍ പന്ത് കൈയ്യില്‍ നിന്നും സ്ലിപ് ആയി പോവേണ്ട പൊസിഷനാണെന്നും, ലോങ്ങ് ഓഫ് എന്നാല്‍ കുറെ നേരം ഓഫായി നില്‍ക്കേണ്ട പൊസിഷനാണെന്നുമുള്ള തെറ്റിദ്ധാരണ എനിക്കുള്ളതിനാല്‍ അവിടെയും ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചുരുക്കത്തില്‍, ആമ്പിള്ളേര്‍ കളിക്കുന്ന സ്ഥലത്ത് വട്ടയില വിരിച്ചിട്ടിരുന്ന് കളിയുടെ പല സാങ്കേതിക വശങ്ങളേയും അവലോകനം ചെയ്ത്, സമ്മാനം കിട്ടുന്ന കാശുകൊണ്ട് ഭേഷായിട്ട് പുട്ടടിക്കാന്‍ കൂടി, വീട്ടില്‍ ചെന്ന് നാലു സിക്സ്, പത്ത് ഫോറ്, അഞ്ച് വിക്കറ്റ് എന്നൊക്കെ വീമ്പു പറഞ്ഞ് മോന്‍ കപില്‍ ദേവാവുന്നതും സ്വപ്നം കണ്ടുറങ്ങുന്ന അമ്മയെ പറ്റിക്കുക എന്നുള്ളതാണ് ക്രിക്കറ്റ് എന്നാല്‍ എനിക്ക്.

അപ്പൊ പറഞ്ഞു വന്നത്...അങ്ങനെ തിരുവോണത്തിലെ പൊറോട്ടയും സ്വപ്നം കണ്ട് വട്ടയിലയില്‍ കളി കാണാന്‍ ഇരുന്ന എന്റെ ചങ്കിനിട്ട് ചവിട്ടുന്നതുപോലെയാണ് ബിനു ആ തീരുമാനം പ്രഖ്യാപിച്ചത്.

“ജിജോ ഇന്നു കളിക്കാന്‍ വരുന്നില്ല. നമുക്ക് പത്തു പേരെ ഉള്ളൂ. ദിലീപ് കളിക്കട്ടെ.”

ദിലീപ് കൂടെ നിക്കട്ടെ എന്നായിരുന്നു പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇത്രയും ഞെട്ടല്‍ ഉണ്ടാവേണ്ട കാര്യം ഇല്ലായിരുന്നു. ഇതിപ്പൊ കളിക്കട്ടെ എന്നൊക്കെ പറയുമ്പോള്‍, അതും ഈ കളി എനിക്കത്ര വഴങ്ങുന്ന ഒരു ഐറ്റമല്ല എന്നു അറിയാവുന്ന ബിനു തന്നെ അങ്ങനെ പറയുമ്പോള്‍...കുട്ടിമാമാ. ഞാന്‍ ഞെട്ടി മാമാ...

ഗ്രൌണ്ടിന്റെ കിഴക്കേമൂലയില്‍ പന്ത് അബദ്ധത്തില്‍ പോലും, അതും ഉരുണ്ടുപോലും വരാത്ത ഒരു പ്രാന്തപ്രദേശത്ത് എന്നെ കൊണ്ട് പ്രതിഷ്ഠിച്ചിട്ട് ബിനു പറഞ്ഞത് ഒരെയൊരു കാര്യം മാത്രം..

“ജീവനുണ്ടെങ്കില്‍ ഒരു പന്ത് പോലും വിടരുത്.“

ഇതിലും നല്ലത് നിന്ന നില്‍പ്പില്‍ ജീവന്‍ അങ്ങ് പോകുന്നതാ എന്നു പറയണമെന്നു തോന്നിയെങ്കിലും അപ്പൊ ഫ്രഷ് ആയിട്ടുണ്ടായ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ ആ തീരുമാനം ഉപേക്ഷിച്ചു.

കളി തുടങ്ങി. അന്നേവരെ പന്ത് പോകാന്‍ മടിച്ചിരുന്ന കിഴക്കേ മൂലയില്‍ക്കൂടി പതിനാറു പ്രാവശ്യം പന്ത് നെടുകെയും കുറുകെയും വച്ച എന്റെ കയ്യോ കാലോ വകവെയ്ക്കാതെ ബൌണ്ടറി ലൈന്‍ കടന്നു പോവുകയും ചെയ്തു.

ഇടയ്ക്കിടെ ബിനുവിന്റെ നോട്ടം കണ്ടപ്പോള്‍ കളി കഴിയട്ടെടാ നിന്നെ ഇന്നു കുറെ പൊറോട്ട തീറ്റിക്കാം എന്നൊരു ധ്വനി ഉണ്ടെന്നു തോന്നിച്ചെങ്കിലും സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് വീണ്ടും എന്റെ രക്ഷയ്ക്കെത്തി.

ഞങ്ങളുടെ ടീം ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആകെയുള്ള പ്രാര്‍ത്ഥന ഒന്‍പത് വിക്കറ്റില്‍ കൂടുതല്‍ വീഴല്ലേ എന്നായിരുന്നു. ടീം ജയിച്ചു കാണാനും പൊറോട്ട തിന്നാനും ഒക്കെ ആഗ്രഹമുണ്ടെങ്കിലും അതിലേറെ ആ ഗ്രൌണ്ടിന്റെ നടുക്ക് ഒരു ബാറ്റും പിടിച്ച് ഞാന്‍ നില്‍ക്കുന്നത് സങ്കല്‍പ്പിക്കാനുള്ള കെല്‍പ്പ് എനിക്കുണ്ടായിരുന്നില്ല.

ടീമില്‍ അത്യാവശ്യം കളി അറിയാവുന്നവര്‍ ഉണ്ടായിരുന്നത് കൊണ്ട് കളി തീരാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് എന്ന നിലയില്‍ വന്നെത്തി. ഇനിയിപ്പൊ പേടിക്കാനൊന്നുമില്ല എന്നെനിക്ക് ഉറപ്പായി. മൂന്നു റണ്‍സല്ലേ, അതിവന്മാര്‍ പുട്ടു പോലെ അടിച്ചെടുക്കും. എന്റെ ചിന്ത വീണ്ടും പൊറോട്ടയിലേക്കും സപ്ലൈയര്‍മാരിലേക്കും പോയി.

ഒരു അലര്‍ച്ച കേട്ട് നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ മിഡില്‍ സ്റ്റമ്പ് തെറിച്ച നമ്മുടെ ഒന്പതാമത്തെ ബാറ്റ്സ്മാന്‍ അതാ തലകുനിച്ച് പവലിയനിലേക്ക് മടങ്ങുന്നു. പത്താമത്തെ ബാറ്റ്സ്മാന്‍ എതിര്‍ടീമംഗങ്ങളുടെ പരിഹാസശരങ്ങളേറ്റ് ഗ്രൌണ്ടിനു നടുവില്‍.

ആ രംഗം ഇപ്പൊഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം എന്നു വയലാര്‍ പാടിയത് പോലെ വായും പൊളിച്ച് ഇരിക്കുന്ന എന്നോട് ബിനു ഒരു ഡയലോഗ് കാച്ചി.

“എന്തുവാ വായും പൊളിച്ച് ഇരിക്കുന്നത്? ബാറ്റും എടുത്തോണ്ട് ചെല്ല്. പത്തറുപത്തിനാലു റണ്‍സ് ദാനം കൊടുത്തതല്ലേ ഒരു റണ്‍ എങ്കിലും എടുത്ത് മറ്റേയാള്‍ക്ക് സ്റ്റ്രൈക്ക് കൊട്. ബാക്കി അവന്‍ നോക്കികൊള്ളും.“

എന്റെ അഭിമാനത്തിന്റെ മേല്‍ പാരഗണ്‍ ചെരിപ്പിട്ട് ചവിട്ടിയ ഒരു ഫീലിംഗ് കിട്ടിയപ്പൊ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാറ്റും എടുത്ത് ഒരു ധീരയോദ്ധാവിനെപ്പോലെ നടന്നു. നടക്കുമ്പോള്‍ വീരമണിയുടെ കാലുകൊണ്ട് പെരുക്കുന്ന വലിയ ചെണ്ടയുടെ മുഴക്കം എന്റെ നെഞ്ചിന്‍കൂട്ടില്‍ നിന്നും കേള്‍ക്കാമായിരുന്നു.

എന്റെ ബാറ്റ് ബാള്‍ തിയറി വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ആദ്യത്തെ രണ്ടു പന്തുകള്‍ ബാറ്റിനു ഒരു ശല്യവുമുണ്ടാക്കാതെ വിക്കറ്റ് കീപ്പറുടെ കയ്യില്‍ സുരക്ഷിതം.

നാലാമത്തെ പന്തിനു മുന്‍പ് നോണ്‍ സ്റ്റ്രൈക്കര്‍ എന്‍ഡില്‍ നിന്നും സന്തോഷ് എന്നെ വിളിച്ചു.

“നീ പന്തു വരുമ്പോള്‍ കണ്ണടയ്ക്കുന്നു. പന്തില്‍ തന്നെ നോക്കണം. അപ്പൊ ബാറ്റില്‍ കണക്ഷന്‍ കിട്ടും.”

പിന്നെ, പന്ത് ബാറ്റില്‍ കണക്റ്റ് ചെയ്ത് വച്ചിട്ട് ഇവിടെ കറന്റ് ഉണ്ടാക്കാന്‍ പോകുവല്ലേ. ഒന്നു പോടെറുക്കാ...ഞാന്‍ ഇതൊക്കെ കുറെ കണ്ടതാ. മനസ്സില്‍ പറഞ്ഞിട്ട് അടുത്ത പന്ത് നേരിടാന്‍ തയ്യാറായി.

ബൌളര്‍ പന്തെറിഞ്ഞതും ഞാന്‍ ക്രീസില്‍ നിന്നും ഓടിയിറങ്ങിയതും ഒരുമിച്ച്. ഓടിയിറങ്ങിയപ്പോള്‍ പന്തിനെ ആക്രമിക്കാന്‍ പൊക്കിയ ബാറ്റില്‍ തട്ടി ബാറ്റും ഞാനും താഴെ. പന്ത് എന്റെ അടിയിലായതു കാരണം കീപ്പര്‍ക്കു അതെടുത്ത് സ്റ്റമ്പ് ചെയ്യാനുള്ള അവസരം കിട്ടിയില്ല.

രണ്ട് പന്തില്‍ നിന്നും മൂന്നു റണ്‍സ്. എന്റെ ഉത്തരവാദിത്വത്തിന്റെ ഭാരമേറി.

അഞ്ചാമത്തെ പന്ത് ഞാന്‍ ബാറ്റ് പൊക്കുന്നതിനു മുന്‍പ് തന്നെ എന്നെ കടന്നു പോയിരുന്നു. എന്റെ കുറ്റമല്ല എന്നു സമാധാനിച്ച് ഞാന്‍ പയറുപോലെ ക്രീസില്‍ നിന്നു.

അവസാന പന്ത് എറിയാന്‍ ബൌളര്‍ റെഡി. എന്റെ മികവാര്‍ന്ന പ്രകടനം കണ്ടിട്ടാവണം എലിക്കു ചുറ്റും പൂച്ചകള്‍ കൂ‍ടുന്നതുപോലെ ഫീല്‍ഡര്‍മാര്‍ എനിക്കു ചുറ്റും അടുത്തുകൂടി.

ബൌളര്‍ പന്തെറിയുന്നത് ഞാന്‍ കണ്ടു. പക്ഷെ അതു ഏതു ദിശയില്‍ പോവും എന്നു നോക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. കണ്ണുകള്‍ ഇറുക്കെയടച്ച് ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ബാറ്റ് വീശി.

കണ്ണ് തുറന്നു നോക്കിയ ഞാന്‍ ആദ്യം കണ്ടതു ഗ്രൌണ്ടിനു പുറത്തു നിന്ന എന്റെ ടീമംഗങ്ങള്‍ എല്ലാവരും കൂടി ബാറ്റുമൊക്കെ പൊക്കി എന്റെ നേരെ ഓടി വരുന്നതാണ്. അടി വീണു എന്നുറപ്പായ ആ നിമിഷം ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് തൊടില്ല.

ബാറ്റ് താഴെയിട്ട് ഓടണോ അതൊ ബാറ്റു കൊണ്ട് അക്രമത്തെ നേരിടണോ എന്നു ചിന്തിക്കാന്‍ ഒരു സെക്കന്റ് എടുത്തു. അപ്പോഴേക്കും ജനക്കൂട്ടം എന്റെ അടുത്തെത്തിയിരുന്നു.

ഓടാന്‍ തീരുമാനിച്ച എന്റെ കാലുകള്‍ ഭൂമിയില്‍ നിന്നും പൊങ്ങി പോവുന്നത് മനസ്സിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ല. കാലുകള്‍ മാത്രമല്ല, ഞാന്‍ മൊത്തത്തില്‍ തറയില്‍ നിന്നും ഒരു ആറടി പൊക്കത്തിലാണെന്നു ഉടനെ തന്നെ എനിക്ക് മനസ്സിലായി.

താഴെ വീഴുന്നതിനു മുന്‍പു വീണ്ടും അവരെല്ലാം കൂടി എന്നെപ്പിടിച്ചു മുകളിലേക്കെറിഞ്ഞു. അങ്ങനെ അങ്ങനെ നാലഞ്ചു പ്രാവശ്യം ചെയ്തു മടുത്തപ്പോള്‍ അഞ്ചാമത്തെ പ്രാവശ്യം ലാന്‍ഡ് ചെയ്യാന്‍ വന്ന എന്നെ സ്വീകരിക്കാന്‍ ആളുണ്ടായില്ല.

നടു ഇടിച്ചു താഴെ വീണ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു ബിനു പറഞ്ഞു.

“നമ്മള്‍ കളി ജയിച്ചെടാ...”

“അതെന്ത്? മൂന്നു റണ്‍സ് അവര്‍ എഴുതിത്തള്ളിയോ?” ചോദിച്ചുപോയതാണ്.

“നിന്റെ ആ കവര്‍ ഡ്രൈവ്. കിടിലന്‍ ഷോട്ട്.”

“എതു ഷോട്ട്? എഹ്? ഓഹ്.. അതോ...അതൊക്കെ വെറും പിള്ളേരുകളി.” അപ്പൊ ഈ കണ്ണ് കവര്‍ ചെയ്തു അടിക്കുന്ന ഷോട്ടിനെയാണോ കവര്‍ ഡ്രൈവ് എന്ന് പറയുന്നത് എന്ന് ചോദിക്കാന്‍ അഭിമാനം അനുവദിച്ചില്ല.

ഞാനാണു താരം എന്ന്‍ പിടികിട്ടാന്‍ സ്വല്പം വൈകി, ആ ലാസ്റ്റ് പന്ത് ബാറ്റില്‍ കൊണ്ടു എന്നു മനസ്സിലാക്കാനും...

“അതു ഫോറ് പോവുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.” ബിനുവിന് അപ്പോഴും അത്ഭുതം.

“ഞാനേ പ്രതീക്ഷിച്ചില്ല, പിന്നയല്ലേ.” ആതമഗതം!


വാല്‍കക്ഷണം: ഹര്‍ഭജന്‍ സിംഗ് ഏഷ്യാകപ്പില്‍ സിക്സ് അടിച്ചു കളി ജയിപ്പിച്ചതും, സോക്കര്‍ വേള്‍ഡ്കപ്പില്‍ ചില ടീമുകളുടെ ഗോള്‍ അടിച്ചിട്ടുള്ള ആഹ്ലാ‍ദപ്രകടനങ്ങളും കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്.


Share

പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ,

തിരുവനന്തപുരത്ത് നിന്നും ജോലി രാജി വച്ച് വീട്ടില്‍ വന്ന ദിവസം തീരെ ഉറക്കം വന്നില്ല. ഭാവിയെ ഭൂതം പിടിച്ചു കുപ്പിയിലാക്കി വച്ചതു കൊണ്ട് ഇനിയെന്തു ചെയ്യും എന്നുള്ള ഒരു വിഷമം കൊണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒരു നല്ല മെത്തയും പുതപ്പും സഹമുറിയനു കൊടുത്തിട്ടു വന്നതുകൊണ്ടായിരുന്നു ഉറക്കം വരാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയത്.

ഒരാഴ്ച്ച അങ്ങനെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു, ഉറക്കം വരാതെ കിടക്കുമ്പോള്‍ നൂറു മുതല്‍ താഴേക്ക് എണ്ണുന്നതിനേക്കാള്‍ നല്ലത് മോഹന്‍ലാലിന്റെ സിനിമകളുടെ പേര് ഓര്‍ക്കുന്നതായിരിക്കും എന്നുള്ള ഒരു കണ്ടുപിടിത്തം ഒക്കെ നടത്തിയും, പിന്നെയും ക്രിയേറ്റീവ് ആയി എന്തൊക്കെ ചെയ്യാം എന്നു ഗവേഷണം നടത്തിയും ചന്തിയില്‍ വെയിലടിക്കുന്നതുവരെ അട്ട ചുരുളുന്നതു പോലെ കിടന്നുറങ്ങിയും കാലം കഴിക്കവേ ഒരു ദിവസം...

രാവിലെ എന്നെ കാണാന്‍ ആരോ വന്നിട്ടുണ്ടെന്ന് അമ്മ വന്നു പറയുന്നു. ചെന്നപ്പോള്‍ ബിനു മുറ്റത്ത്.

കയ്യില്‍ ചുരുട്ടിപ്പിടിച്ച മെത്തയും പുതപ്പും എന്റെ മുന്നിലേക്കിട്ടിട്ടു അവന്‍ ഒരു പ്രസ്താവന നടത്തി.

“ഞാനും ജോലി രാജി വച്ചു അളിയാ...”

തിങ്കളാഴ്ച്ച രാവിലെയും ശനിയാഴ്ച വൈകിട്ടും കൊല്ലം തിരുവനന്തപുരം റൂട്ടില്‍ എന്റെ എണ്‍പത്തിയേഴു മോഡല്‍ ഒറിസ്സാ റജിസ്റ്റ്രേഷന്‍ ചേതക്കിന്റെ പിറകിലിരുന്ന്‍ യാത്ര ചെയ്യാന്‍ പറ്റാത്തതുകൊണ്ടോ അതോ എന്റെ മെത്തയിലും പുതപ്പിലും പതിയിരുന്നു എന്നോടുള്ള വിരോധം അവനോട് തീര്‍ത്ത മൂട്ടകളോടുള്ള പ്രതിഷേധസൂചകമായാണോ അവന്റെ ഈ തീരുമാനം എന്നു പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റിയില്ല.

“എന്താ പ്രശ്നം? എന്താ സംഭവിച്ചത്?“ എന്റെ ജിജ്ഞാസ ഞാന്‍ മറച്ചു വച്ചില്ല.

“ഒന്നുമില്ലളിയാ.. അളിയന്‍ പറഞ്ഞതു ശരിയാ.. മറ്റുള്ളവരെ നന്നാക്കിയിട്ടു നമുക്കെന്തു കിട്ടാനാ?” നമുക്കു സ്വന്തമായി എന്തെങ്കിലും തുടങ്ങാം അളിയാ..”

ഞാന്‍ എപ്പൊഴാ അങ്ങനെ പറഞ്ഞത് എന്നൊരു ചോദ്യം മനസ്സില്‍ ഒരു ഏമ്പക്കം പോലെ പൊങ്ങി വന്നെങ്കിലും, അങ്ങനെ ഒരു ചിന്ത ഉള്ളില്‍ കിടക്കുന്നതുകൊണ്ട് ആ ഏമ്പക്കം അടക്കി ഞാന്‍ ഡീസന്റായി നിന്നു.

“അളിയന്റെ മനസ്സില്‍ എന്താ ഐഡിയ?”

“അങ്ങനെ ഐഡിയ ഒന്നുമില്ല അളിയാ. വെള്ളക്കച്ചവടം നല്ലൊരു ബിസിനസ്സ് ആണെന്ന് കേട്ടു. ഒന്നു നോക്കിയാലോ?”

വെറുംവയറ്റില്‍ വെള്ളമെന്നു കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. ഇവന്‍ അബ്കാരി ലൈന്‍ പിടിക്കാനുള്ള പുറപ്പാടാണ്. നാട്ടിലെ അബ്കാരി പയ്യന്‍മാര്‍ സെന്നിലും സാന്‍ഡ്രോയിലുമൊക്കെ ചെത്തി നടക്കുന്നതു കണ്ടിട്ടുള്ള പൂതി തന്നെ.

“അതു വേണ്ട അളിയാ. ഒരുപാട് റിസ്ക് ആണ്. പിന്നെ ഒരു റേഞ്ച് പിടിക്കാന്‍ ലക്ഷങ്ങള്‍ വേണം.”

“അതെന്തിനാ അളിയാ മിനറല്‍ വാട്ടര്‍ വില്‍ക്കാന്‍ റേഞ്ച് പിടിക്കുന്നത്?” ബിനു കണ്‍ഫ്യൂഷനിലായി.

“അതു ശരി, മിനറല്‍ വാട്ടര്‍ ആയിരുന്നോ. ഞാന്‍ വിചാരിച്ചു...ബസ് സ്റ്റാന്റില്‍ വില്‍ക്കാനാണോ?”

“അല്ലെട കഴുതേ. നമുക്ക് അതിന്റെ ഡിസ്റ്റ്രിബ്യൂഷന്‍ എടുത്താലോ? ഇപ്പൊ വെള്ളം കവറില്‍ വരുന്നുണ്ട്. ഞാ‍ന്‍ അന്വേഷിച്ചപ്പോള്‍ അതിനു കൊല്ലത്ത് വിതരണത്തിന് ആളെ ആവശ്യമുണ്ടെന്ന് കേട്ടു.”

“അതു ശരി. അപ്പൊ കവറില്‍ ചാരായം മാത്രമല്ല, വെള്ളവും കിട്ടും അല്ലേ? എന്തായാലും ആ പരിപാടിക്ക് ഞാനില്ല.”

“പിന്നെ നീ തന്നെ എന്തെങ്കിലും ഐഡിയ പറയ്. നമുക്ക് ഉടനെ എന്തെങ്കിലും തുടങ്ങണം.”

“എന്റ്റെ അഭിപ്രായത്തില്‍ കമ്പ്യൂട്ടര്‍ റിലേറ്റഡ് ആയിട്ടെന്തെങ്കിലും തുടങ്ങുന്നതാ നല്ലത്. അതാവുമ്പോഴേ ഒരു വെയിറ്റ് ഉള്ളു.” ഞാന്‍ നയം വ്യക്തമാക്കി.

ഒരാഴ്ച്ചത്തെ കൂലംകഷമായ ചര്‍ച്ചയ്ക്കൊടുവില്‍ കുണ്ടറയില്‍ ഒരു ഡി.ടി.പി സെന്റര്‍ തുടങ്ങാനുള്ള ആശയം രൂപം കൊണ്ടു. കൂടുതല്‍ ആലോച്ചിച്ചും ചര്‍ച്ച ചെയ്തും കാര്യങ്ങള്‍ വഷളാക്കാനുള്ള മിടുക്ക് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളതുകൊണ്ടും കാര്യങ്ങള്‍ നടന്നു കാണാന്‍ ആഗ്രഹമുള്ളതുകൊണ്ടും അപ്പൊ തന്നെ കുണ്ടറയില്‍ ഒരു മുറി കടയ്ക്ക് അഡ്വാന്‍സ് കൊടുക്കുന്നതു വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.

കല്ലച്ചിന്റെ കച്ചറ അക്ഷരങ്ങളില്‍ നിന്നും കുണ്ടറക്കാര്‍ കമ്പ്യൂട്ടറിന്റെ മനോഹരമായ ലിപികളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് സ്വപ്നം കണ്ട് പിന്നീടുള്ള രാത്രികള്‍ വീണ്ടും എനിക്കു ഉറക്കമില്ലാത്തവയായിരുന്നു.

അങ്ങനെ ഒരു ഏപ്രില്‍ മാസം (ഒന്നാം തിയതിയല്ല)‌ കുണ്ടറയ്ക്ക് തിലകക്കുറി ചാര്‍ത്തി ഒരു ഡി.ടി.പി സെന്ററ് നിലവില്‍ വന്നു. പേജ് മേക്കറും കോറല്‍ ഡ്രോയും ഫോട്ടോഷോപ്പും കേട്ടിട്ടു പോലുമില്ലാതിരുന്ന ഞാനും ബിനുവും കൂടി ആദ്യ ദിവസം വേഡ് പാഡില്‍ കല്ല്യാണക്കുറി ടൈപ്പ് ചെയ്തു കൊടുത്തു ബിസിനസ്സ് തുടങ്ങി ആദ്യ ദിവസം കസ്റ്റമറുടെ കയ്യില്‍ നിന്നും കൈനീട്ടി വാങ്ങിയവര്‍ എന്ന പേരില്‍ ചരിത്രം കുറിച്ചു.

കല്യാണക്കൂറി ടൈപ്പ് ചെയ്യാന്‍ പോയിട്ട് കൊലപാതകിയായി ജയിലില്‍ പോയി എന്നുള്ള പേരുദോഷം ഒരാള്‍ക്കും വരാതിരിക്കണമെങ്കില്‍ പണി അറിയാവുന്ന ആരെയെങ്കിലും വയ്ക്കുന്നതാണ് നല്ലതെന്ന വെളിപാട് ആദ്യ ദിവസം കട പൂട്ടുമ്പോള്‍ ബിനു ആണ് പറഞ്ഞത്.

പിറ്റേന്ന് മുതല്‍ അതിനുള്ള തിരച്ചിലായി. ചാത്തന്നൂരില്‍ ഒരു ഓഫ്സെറ്റ് പ്രസ്സില്‍ ഡി.ടി.പി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അനീഷിന്റെ കാര്യം പറഞ്ഞത് മറ്റൊരു സുഹൃത്താണ്. അന്നു തന്നെ അനീഷിനെ വീട്ടില്‍ പോയി കണ്ട് ആകര്‍ഷകമായ ഒരു പാക്കേജ് ഓഫര്‍ ചെയ്ത് കരാറുറപ്പിച്ചു.

അടുത്ത തിങ്കളാഴ്ച്ച വരെ ആരുടെയും കൈക്ക് അധികം പണിയുണ്ടാക്കാതെ ഞാനും ബിനുവും കൂടി ഒരു വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടു പോയി. ആ പേരില്‍ ഒരു ആഴ്ചത്തെ ഉറക്കവും പോയി.

തിങ്കളാഴ്ച അനീഷ് പത്തു മണിക്ക് വന്നപ്പോഴാണ് സമാധാനമായത്. കീബോറ്ഡും മൌസും അനീഷിനു ഹാന്ഡ് ഓവര്‍ ചെയ്തിട്ട് പതുക്കെ പുറത്തു വന്നു ഒരു ദീര്‍ഘനിശ്വാസം വിട്ടു.

അഞ്ചു മണിയായപ്പോള്‍ പേപ്പറൊക്കെ മടക്കി, പേജ് മേക്കറും കോറല്‍ഡ്രോയും ക്ലോസ് ചെയ്ത് അനീഷ് ബാഗുമെടുത്ത് പോവാനൊരുങ്ങി.

മുതലാളിയുടെ കസേരയില്‍ ഞെളിഞ്ഞിരുന്ന് ക്വട്ടേഷന്‍സ് അടിച്ചുകൊണ്ടിരുന്ന ഞാന്‍ രൂക്ഷമായി അനീഷിനെ നോക്കി ചോദിച്ചു: “എങ്ങോട്ടാ ഇത്ര നേരത്തേ?”

“വീട്ടിലേക്ക്. എനിക്ക് അഞ്ചു മണിവരെയെ ജോലി ചെയ്യാന്‍ പറ്റുള്ളൂ എന്നു ഞാന്‍ നേരത്തേ പറഞ്ഞതല്ലേ?”

“അതിനു ഇന്നു വന്നത് തന്നെ പത്തുമണിക്കല്ലേ.” ഞാന്‍ ഒന്നു കടുപ്പിച്ചു.

“അതുകൊണ്ട്?” അനീഷിന്റെ ശബ്ദവും ഒന്നു കടുത്തു.

“ഹല്ല, അതുകൊണ്ടൊന്നുമില്ല. ബസ്സ് വരാന്‍ നേരമായി. വേഗം ചെല്ല്. പൈസ വല്ലതും വേണോ?” ഞാന്‍ കാറ്റു പോയ ബലൂണായി.

“പൈസ ഒന്നും വേണ്ട. ശമ്പളം കൃത്യമായി ഇങ്ങു തന്നാല്‍ മതി.” അനീഷ് എന്നെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഇറങ്ങിപ്പോയി.

ഒരു മാസം കൊണ്ട് ഡി.ടി.പി സെന്റര്‍ പച്ചപിടിച്ചു. അനീഷ് എന്നെയും ബിനുവിനെയും പേജ്മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ് എന്നിവ ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ഞങ്ങള്‍ രണ്ടു നിരുപദ്രവകക്ഷികള്‍ ആണെന്ന് മനസ്സിലാക്കിയിട്ടോ, ഇവന്മാര്‍ ഇതു നടത്തിയാല്‍ തനിക്ക് പണിയാവും എന്നു കരുതിയിട്ടൊ, അനീഷ് അത് സ്വന്തം സ്ഥാപനം പോലെ നോക്കി നടത്താന്‍ തുടങ്ങി.

പകല്‍ മുഴുവന്‍ അനീഷ് കടയുടെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ വര്‍ക്ക് ക്യാന്‍‌വാസ് ചെയ്യാനും മറ്റുമായി ഞങ്ങള്‍ പുറത്ത് പോവാനും തുടങ്ങി.

ഒരു ദിവസം പകലത്തെ കറക്കം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അനീഷ് ഒരു വലിയ ഫയലൊക്കെ പിടിച്ച് ഇരിക്കുന്നു.

“ബിനുവേട്ടാ, നമുക്ക് ഒരു കമ്പ്യൂട്ടറ് കൂടി വാങ്ങണം. എന്നിട്ടു നിങ്ങള്‍ കൂടി വര്‍ക്ക് തുടങ്ങണം.” അനീഷ് ആകെ എക്സൈറ്റഡ് ആണ്.

“എന്താടാ സംഭവം? സര്‍ക്കാര്‍ ചോദ്യപ്പേപ്പര്‍ അടിക്കാന്‍ നമ്മളെ ഏല്‍പ്പിച്ചോ?” ഫയലൊക്കെ കണ്ട് ഞാന്‍ ചോദിച്ചു.

“അതല്ല. ഇന്നു ഇവിടെ ഒരു സിനിമാഡയറക്ടര്‍ വന്നിരുന്നു. അയാളുടെ പുതിയ സിനിമയുടെ തിരക്കഥ നമ്മളാണ് ഡി.ടി.പി ചെയ്യുന്നത്. ഇതു കഴിഞ്ഞാല്‍ എല്ലാ മാസവും അയാള്‍ തിരക്കഥയുടെ വര്‍ക്ക് തരാം എന്നു പറഞ്ഞിട്ടുണ്ട്.”

“അയാളെന്താ തിരക്കാഥാ ഫാക്ടറിയോ? എല്ലാ മാസവും തിരക്കഥ എഴുതാന്‍.” ഉള്ളില്‍ സന്തോഷം തോന്നിയെങ്കിലും ആദ്യം വായില്‍ വന്നത് വികടനായിരുന്നു.

എന്തായാലും നോക്കട്ടെ. ഞാന്‍ ഫയല്‍ കയ്യിലെടുത്തു.

“പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല - കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശശി.” തലക്കെട്ടും പേരും കൂടി കണ്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി.

“ഇതെന്തുവാടെ ഇതു? യേത് ശശി? ഇയാളുടെ വേറെ ഏതു പടം ഇറങ്ങിയിട്ടുണ്ട്?” മലയാള സിനിമയില്‍ എനിക്കുള്ള പാണ്ഡിത്യം അറിയാവുന്ന ബിനു എന്റെ നേരെ നോക്കി.

“ശശി എന്നു പറയുമ്പോള്‍ ചിലപ്പോള്‍ ശശിധരന്‍ ആയിരിക്കും.” പെട്ടെന്നു ശശി എന്നു പേരുള്ള ഒരു സംവിധായന്‍ മനസ്സിലേക്ക് വരാത്തതുകൊണ്ട് ഉച്ചപ്പടത്തിന്റെ സംവിധായകന്മാരുടെ പേരുകള്‍ ഒക്കെ ഒന്നു ഓര്‍ത്തു നോക്കി. ആ സിനിമകളുടെ പോസ്റ്റര്‍ നോക്കുമ്പോള്‍ സംവിധായകന്റെ പേര് നോക്കാന്‍ സമയം കളയാത്തതില്‍ അപ്പൊഴാണ് ഖേദം തോന്നിയത്.

“ഇതു അയാളുടെ ആദ്യത്തെ സിനിമയാണ് അടുത്ത മാസം ഷൂട്ടിങ്ങ് തുടങ്ങും. അയാള്‍ക്ക് എഴുതാനുള്ള അന്തരീക്ഷത്തിനു വേണ്ടി ഇപ്പോള്‍ കുണ്ടറയിലാണ് താമസം. ഇവിടെ ഇഷ്ടപ്പെട്ടാല്‍ ഇവിടെ തന്നെ ഷൂട്ടിങ്ങ് നടത്താനും പ്ലാനുണ്ട്.“ അനീഷ് വിശദീകരിച്ചു.

“എന്തായാലും നീ വര്‍ക്കുകളുടെ ഇടയില്‍ കിട്ടുന്ന ഒഴിവു സമയത്ത് ടൈപ്പ് ചെയ്ത് തുടങ്ങ്. നമുക്ക് രണ്ടാഴ്ച സമയമുണ്ടല്ലോ. അത്യാവശ്യമാണെങ്കില്‍ ഞാനും ബിനുവും രാത്രി കൂടി ഇരുന്നു ടൈപ്പ് ചെയ്തു തീര്‍ത്തു കൊടുക്കാം. എന്തായാലും അടുത്ത തവണ വരുമ്പോള്‍ അദ്ദേഹത്തെ ഒന്നു പരിചയപ്പെടണം.” ഒരു വലിയ വര്‍ക്ക് കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.

“അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞിട്ടുണ്ട് ശശിസാര്‍.” അനീഷ് അതു പറയുമ്പോള്‍ ഒരു സഹസംവിധായകന്റെ തൊപ്പി ഞാന്‍ മനസ്സില്‍ അണിഞ്ഞു കഴിഞ്ഞിരുന്നു. അന്നു മുതല്‍
ഉറക്കത്തില്‍ സ്റ്റാര്‍ട്ട്, ഏക്ഷന്‍, കട്ട് എന്നിങ്ങനെയുള്ള വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിയുണരാന്‍ തുടങ്ങി.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം സാക്ഷാല്‍ സംവിധായകന്‍ പ്രത്യക്ഷപ്പെട്ടു. പരിചപ്പെടല്‍ സൌഹൃദസംഭാഷണങ്ങളിലൂടെ മുന്നോട്ട് നീങ്ങി. ഒന്നിലധികം സിഗരറ്റുകള്‍ പുകഞ്ഞു തീര്‍ന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള കരാറിലേര്‍പ്പെട്ടു.

ആഴ്ചയില്‍ അന്നു രണ്ടു ദിവസങ്ങളില്‍ അദ്ദേഹം പുരോഗതി അറിയാന്‍ വന്നു തുടങ്ങി. ഇടയ്ക്ക് ടൈപ്പ് ചെയ്തിടത്തോളം പ്രൂഫ് പ്രിന്റ് എടുത്ത് വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തും. അങ്ങനെ ഒരു സിനിമയുടെ
നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ പുരോഗമിക്കാന്‍ തുടങ്ങി.

കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പൊയ്കൊണ്ടിരിക്കെ ഒരു വൈകുന്നേരം സംവിധായകന്‍ ഓടിപ്പിടിച്ച് കയറിവന്നു. ഏതെങ്കിലും സിനിമയുടെ പ്രൊഡ്യൂസര്‍ തല്ലാന്‍ ഓടിച്ചതാണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. ബട്ട്, ഇദ്ദേഹം നേരത്തേ ഒരു സിനിമ പോലും പിടിച്ചിട്ടില്ലാത്ത ആളായതുകൊണ്ട് ആ പ്രതീക്ഷ വേണ്ട എന്നു ഞാന്‍ തന്നെ തീരുമാനിച്ചു.

“മാഷെ, ഒരു ആയിരം രൂപ വേണം. ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിട്ടാ‍ണ് ഓര്‍ത്തത്, ഇന്നു വൈകുന്നേരം സ്ക്രിപ്റ്റ് ഡിസ്കഷന് ഒരു പ്രൊഡ്യൂസര്‍ വരുന്നുണ്ട്. പുള്ളിയെ ഒന്നു സല്‍ക്കരിച്ചു വിടണം. ഇനി വീട്ടില്‍ പോയി പൈസ എടുക്കാന്‍ സമയമില്ല.”

അതേതു കോത്താഴത്തെ പ്രൊഡ്യൂസറാ സാറേ കുണ്ടറ വന്നു കഥ കേള്‍ക്കുന്നത് എന്നു ചോദിക്കാന്‍ മുട്ടിയെങ്കിലും തല്‍ക്കാലം ഇദ്ദേഹവുമായി മുട്ടി ഉള്ള ചാന്‍സ് കളയണ്ട എന്നു കരുതി പൈസ എടുത്തുകൊടുത്തു.

അതിനു ശേഷം ഏതാണ്ട് പത്തു പ്രൊഡ്യൂസര്‍മാരെ അദ്ദേഹം സല്‍ക്കരിച്ചു, എന്റെ ഏകദേശം പതിനായിരം രൂപ ബീവറേജസ് കോര്‍പ്പറേഷനും കുണ്ടറ മോഡേണ്‍ ബാറിനും പോയി. ഞാനൊരു പ്രൊഡ്യൂസറേയും കണ്ടതുമില്ല, ഭാവിയിലെ സഹസംവിധായകന്‍ കഥയൊട്ടു കേട്ടതുമില്ല.

അങ്ങനെ പ്രൊഡ്യൂസര്‍മാരൊക്കെ വന്നുപോയിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇനി വല്ല പ്രേതങ്ങളെക്കൊണ്ടു തന്നെ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യിക്കേണ്ടിവരും.

ഒരുദിവസം മുഴുവന്‍ സംവിധായകനും സഹസംവിധായകനും, സഹസംവിധായകന്റെ സുഹൃത്തും കൂടി ഇരുന്നു കൂലംകക്ഷമായി ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഒരു മുട്ടന്‍ ഐഡിയ പൊങ്ങിവന്നു.

താരങ്ങളുടെ ഡേറ്റുമായി കുണ്ടറ ആശുപത്രിമുക്കില്‍ വെറുതേ പോയി ഇരുന്നാല്‍ മതിയത്രേ, പ്രൊഡ്യൂസര്‍മാര്‍ വന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ക്യാമറയുടെ പിന്നില്‍ ഇരുത്തുമത്രേ...

സംഭവം കൊള്ളാം. എന്നാല്‍ പിന്നെ താരനിര്‍ണ്ണയം എന്ന ചടങ്ങായി അടുത്തത്. അന്നു മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഇന്ദ്രന്‍സ് മുതല്‍ മുകളിലേക്കുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ (മുകളില്‍ നിന്നും താഴേക്കുള്ള ലിസ്റ്റ് എടുക്കാന്‍ സംവിധായകനു ധൈര്യം പോരായിരുന്നു. അതിന്റെ കാരണം എന്റെ പോക്കറ്റിന്റെ വലിപ്പം പോരാത്തതായിരുന്നു എന്നു പിന്നീട് മനസ്സിലായി) ബിജുമേനോനില്‍ എത്തി നിന്നു. എന്നാല്‍പ്പിന്നെ ചലോ തൃശ്ശൂര്‍ എന്നായി അടുത്ത സ്റ്റെപ്പ്.

തൃശ്ശുര്‍ പോകനുള്ള ടാക്സി റെഡിയായി. പക്ഷെ ടാക്സിയില്‍ കയറുന്നതിനു മുമ്പ് സംവിധായകന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തി ചോദിച്ചു. “കൈയ്യില്‍ പൈസ എത്രയുണ്ട്?”

“നിങ്ങള്‍ തൃശ്ശൂര്‍ പോകുന്നതിന് എന്റെ കയ്യിലുള്ള പൈസയുടെ കണക്കെന്തിനാ?” ഞാന്‍ സഹസംവിധായകന്റെ പണി രാജി വച്ചു എന്ന് പറഞ്ഞ് ഒരു ക്ലാപ്പ് ബോര്‍ഡ് എടുത്ത് അദ്ദേഹത്തിന്റെ കയ്യില്‍ കൊടുക്കണമെന്നാണ് ആദ്യം തോന്നിയതെങ്കിലും തല്‍ക്കാലം അത്രയേ ചോദിക്കാന്‍ പറ്റിയുള്ളു.

“അല്ല, ബിജുവിന് അഡ്വാന്‍സ് കൊടുക്കണമെങ്കില്‍ കുറച്ച് പൈസ കയ്യില്‍ കരുതണ്ടേ. ഇതിപ്പൊ ഒരു രണ്ടാഴ്ച. ഡേറ്റ് കിട്ടിയാല്‍ അപ്പൊ വരില്ലേ പ്രൊഡ്യൂസേര്‍സ് നമ്മളെ തപ്പി.”

“എന്നെ തപ്പി ആരും വരണ്ട. എന്തായാലും കുറച്ചു പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാം. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു കൊടുക്കണം.”

ദേ പോയി അടുത്ത ഇരുപതിനായിരം രൂപ.

ബിജുമേനോനെ കാണാന്‍ പോയ സംവിധായകന്‍ തിരിച്ചു വന്നിട്ട് ഒരാഴ്ച പുറത്തിറങ്ങിയില്ല. ഒരു സഹസംവിധായകന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ശരിയല്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു കാണാന്‍ തീരുമാനിച്ചു.

ചെന്നപ്പോള്‍ സംവിധായകന്‍ ടിവിയുടെ മുന്നിലാ‍ണ്. അങ്ങോട്ടെന്തെകിലും ചോദിക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം വളരെ സന്തോഷത്തൊടെ പറഞ്ഞു:

“ഞാന്‍ ഒരാഴ്ച്ചയായി നിര്‍ത്താതെ സിനിമ കാണുകയാണ്. ഒരു ടി.വി.യും വീ.സീ.ആറും വാടകയ്ക്ക് എടുത്തു. എണ്‍പതുകളില്‍ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും കണ്ടു തീര്‍ത്തു. ഇനി തൊണ്ണൂറ് തുടങ്ങണം.”

പെട്ടെന്ന് വായില്‍ തോന്നിയത് ഒരു കുടുംബത്തില്‍ നിന്ന് പറയാന്‍ കൊള്ളാത്തതായതിനാല്‍ അതു വിഴുങ്ങേണ്ടിവന്നു. “ആഹ അപ്പൊ കഥ അടിച്ചു മാറ്റാനുള്ള പരിപാടിയാണോ.” എന്നു മാത്രം ചോദിച്ച് തൃപ്തിപ്പെടേണ്ടിവന്നു.

“നമ്മുടെ കഥയ്ക്ക് ഒരു ഇതു പോരാ എന്നാണ് ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പറഞ്ഞത്. അതുകൊണ്ട് പഴയ സിനിമകളുടെ ഒരു ട്രീറ്റ്മെന്റ് പഠിക്കുകയായിരുന്നു.”

ട്രീറ്റ്മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പാവം സിനിമാവിദ്യാര്‍ത്ഥിയെ കൂടുതല്‍ ഉപദ്രവിക്കേണ്ട എന്നു കരുതി കൂടുതല്‍ ഒന്നും മിണ്ടാതെ ഞാന്‍ സ്ഥലം കാലിയാക്കി.

ഒരാഴ്ചയ്ക്കു ശേഷം ഞാനും ബിനുവും ഇല്ലാതിരുന്ന സമയത്ത് സംവിധായകന്‍ ഓഫീസില്‍ വന്ന് സ്ക്രിപ്റ്റ് ഫയല്‍ അനീഷില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. സംവിധായകന്റെ വീട്ടില്‍ പോയെങ്കിലും അയാള്‍ വീടൊഴിഞ്ഞു പോയി എന്നുള്ള സന്തോഷവാര്‍ത്ത കേട്ടു മടങ്ങേണ്ടി വന്നു.

അവസാനം ഞാനും ബിനുവും കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ ദുരന്തകഥകള്‍ കൈമാറി ഇരിപ്പായി. ഇടയ്ക്ക് അനീഷിനു സമയം കിട്ടുമ്പോള്‍ കഥ കൈമാറാന്‍ അവനും സഹായിച്ചു. ഇപ്പൊ സ്ക്രിപ്റ്റുമില്ല, സംവിധായകനുമില്ല, കയ്യിലിരുന്ന പൈസയുമില്ല എന്ന അവസ്ഥയായി.

പാലിനു കരഞ്ഞോണ്ടിരുന്ന കൊച്ചിന്റെ തലയില്‍ പുന്നയ്ക്ക വീണ പോലെ ഡി.ടി.പി ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കും വടിയായി. ഒരുപാട് പ്രസ്സുകാരുടെ നൂറുകണക്കിന് പേജുകള്‍ വരുന്ന ടൈപ്പ് ചെയ്ത വര്‍ക്കുകള്‍ ശ്യൂനതയില്‍ ലയിച്ചു.

ഒരു പുതിയ ഹാര്‍ഡ് ഡിസ്ക് സംഘടിപ്പിച്ചു ഒരാഴ്ച രാത്രിയും പകലും പണിയെടുത്തു കാര്യങ്ങള്‍ പഴയ പടിയിലേക്ക് പുനസ്ഥാപിക്കുന്ന തിരക്കില്‍ സിനിമയേയും സഹസംവിധായകനേയും സ്ക്രിപ്റ്റുമൊക്കെ മറന്നു.

**********************************************************

കലണ്ടറില്‍ താളുകള്‍ പലതു മറിഞ്ഞു. ജീവിതം കിതച്ചും മൂളിയും കല്‍ക്കരി വണ്ടി പോലെ പൊയ്ക്കൊണ്ടീരിക്കെ ഒരു നാള്‍...

ഒരു രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉണ്ടെന്ന്‍ അനീഷ് വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നമ്പരന്നു. സര്‍ക്കാര്‍ ജോലിക്ക് അപ്ലിക്കെഷന്‍ അയച്ചതായി ഓര്‍ക്കുന്നില്ല. പിന്നെ, ശരിക്കും സര്‍ക്കാര്‍ വല്ല ചോദ്യപ്പേപ്പറും അച്ചടിക്കുന്ന പണി നമ്മളെ ഏല്‍പ്പിച്ചോ? എന്തായാലും കേട്ടപാതി കേള്‍ക്കാത്തപാതി ജീവന്‍ കളഞ്ഞ് ഓടിപ്പിടിച്ച് പോസ്റ്റ് ഓഫീസിലെത്തി കത്ത് കൈപ്പറ്റി.

എറണാകുളത്തെ ഒരു പ്രമുഖ വക്കീലിന്റെ ഓഫീസില്‍ നിന്നും അയച്ച കുറിമാനം. തുറന്നു വായിച്ചതിങ്ങനെ:

“എന്റെ കക്ഷി ശശി നായരുടെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രേതമാണെങ്കില്‍ സോറി പ്രവേശനമില്ല എന്ന സിനിമയുടെ സ്ക്രിപ്റ്റ് നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഡി.ടി.പി സെന്ററില്‍ കമ്പ്യൂട്ടര്‍ ടൈപ്പ് സെറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുള്ളതും സ്ക്രിപ്റ്റ് നിങ്ങളുടെ കയ്യില്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചിട്ടുള്ളതുമാകയാല്‍ ആ സിനിമയുമായി സാമ്യമുള്ളതോ അതിലെ കഥാപാത്രങ്ങളുമായി സാമ്യമുള്ളതോ ആയ എതെങ്കിലും സിനിമയോ കഥാപാത്രങ്ങളോ മലയാളത്തിലോ ഇതരഭാഷകളിലോ പ്രത്യക്ഷപ്പെട്ടാല്‍ അതിന്റെ സകലവിധ ഉത്തരവാദിത്വങ്ങളും നിങ്ങളില്‍ നിക്ഷിപ്തമാണെന്ന് ഇതിനാല്‍ തര്യപ്പെടുത്തുന്നു.”

“അളിയാ, ലോകത്തെവിടെയെങ്കിലും ഇനി പ്രേതമുള്ള സിനിമ ഇറങ്ങിയാല്‍ നീ അകത്താവുമോ?” ബിനുവിന്റെ ജനുവിന്‍ ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചു.

*********************************************************

ചുരുട്ടിക്കൂട്ടിയെറിഞ്ഞ വക്കീല്‍ നോട്ടീസ് ചെന്നു വീണത് പ്രൂഫ് നോക്കാനെടുത്ത പഴയ പ്രിന്റ് ഔട്ട്കളുടെ ഇടയില്‍. അനീഷ് ആ കടലാസു കൂമ്പാരത്തില്‍ നിന്നും ഒരു കെട്ടു പേപ്പറുകള്‍ വലിച്ചെടുത്തു. എന്റെ കയ്യില്‍ നിന്നും സിഗരറ്റ് ലൈറ്ററും വാങ്ങി പുറത്തേക്ക് നടന്നു.

“ഇതയാളുടെ പ്രേതത്തിന്റെ പഴയ ലൌ ലെറ്ററുകളാണ്. ഇനി ഇതിവിടെ ഇരുന്നാല്‍ അയാളുടെ പ്രേതം ഇവിടെയൊക്കെ അലഞ്ഞു നടക്കും.” അനീഷ് അസാദ്ധ്യ കലിപ്പിലാണ്.

തിരിച്ചു വന്ന അനീഷിന്റെ കയ്യില്‍ ഒരു പേജ് മാത്രം അവശേഷിച്ചു. സെല്ലൊ ടേപ്പ് എടുത്ത് ഓഫീസിന്റെ കതകിനു മുകളില്‍ അനീഷ് അതു ഭംഗിയായി ഒട്ടിച്ചു വച്ചു.

“പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല”


Share

ആന വാനിഷ്ഡ്

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ , ,



“ഞാന്‍ ഈ ക്ലോക്ക് ടവര്‍ അങ്ങു വാനിഷ് ചെയ്താലോ?”

പെട്ടെന്ന് അത്രയും കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ജ്യൂസ് വാങ്ങാന്‍ നീട്ടിയ കൈ പെട്ടെന്ന് ഞാന്‍ പിന്നോട്ട് വലിച്ചതുകൊണ്ട് ജ്യുസ് കടക്കാരന്റെ ബാലന്‍സ് തെറ്റി ജ്യൂസ് പിടിച്ചിരുന്ന കൈ ഒന്നു വിറച്ചു.

“എന്താ പറഞ്ഞത്?” ക്ലോക്ക് ടവര്‍ വാര്‍ണിഷ് ചെയ്താലോ എന്നുള്ളത് ഞാന്‍ തെറ്റി കേട്ടതാവാനേ തരമുള്ളു എന്നു കരുതി വളരെ പ്രതീക്ഷയോടെ ക്ലോക്ക് ടവറിന്റെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന സജീവണ്ണന്റെ മുഖത്തേക്ക് നോക്കി.

“അല്ല, ഈ ക്ലോക്ക് ടവര്‍ എങ്ങനെ വാനിഷ് ചെയ്യാം എന്ന് ആലോചിക്കുകയായിരുന്നു.” അദ്ദേഹം വിടാനുള്ള ഭാവം ഇല്ല.

ഞാന്‍ ജ്യൂസ് കടക്കാരന്റെ മുഖത്തേക്ക് നോക്കി. ഏതോ തീവ്രവാദികളെ കണ്ട ഭാവത്തിലാണ് പുള്ളിയുടെ നില്‍പ്പ്. തരം കിട്ടിയാല്‍ അയാള്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഓടുമെന്ന് എനിക്കു തോന്നി.

മര്യാദയ്ക്ക് ഓഫീസില്‍ അടങ്ങിയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്ന എന്നെ ചിന്നക്കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വിളിച്ചിറക്കിക്കൊണ്ട് വന്നത് ഇതിനായിരുന്നോ ദൈവമേ എന്ന് അറിയാതെ ചിന്തിച്ചുപോയി ഞാന്‍.

എന്തായാലും തടി കേടാവുമെന്ന് മനസ്സിലായപ്പോള്‍ പതുക്കെ സജീവണ്ണനെയും വിളിച്ചോണ്ട് സ്ഥലം വിടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി.

“അല്ലെടാ.. മുതുകാട് സെക്രട്ടേറിയറ്റ് വാനിഷ് ചെയ്യാന്‍ പരിപാടി ഇടുന്നുണ്ടെന്ന് കേട്ടില്ലേ.. അപ്പൊ ഞാന്‍ മിനിമം ഈ ക്ലോക്ക് ടവര്‍ എങ്കിലും വാനിഷ് ചെയ്യേണ്ടേ?” നിഷ്ക്കളങ്കമായിരുന്നു ആ ചോദ്യം.

ഓഹ്...സമാധാനമായി. അപ്പൊ സംഗതി തീവ്രവാദമല്ല. അമേരിക്കയില്‍ രണ്ടു ടവറുകള്‍ പൊളിച്ചടുക്കിയിട്ട് അധികനാളായിട്ടില്ല. ഞാന്‍ ജ്യൂസ് കടക്കാരന്റെ മുഖത്തേക്ക് നോക്കി. അയാളുടെ തുറന്ന വായ് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.

“ചേട്ടാ, അണ്ണന്‍ മാജിക്ക് കാണിക്കുന്ന കാര്യമാ പറഞ്ഞത്.. അല്ലാതെ, അയ്യേ, ചേട്ടന്‍ വിചാരിക്കുന്ന മാതിരിയൊന്നുമല്ല...” ഞാന്‍ ഭയങ്കരമായ നിഷ്കളങ്കത അഭിനയിക്കാന്‍ ശ്രമിച്ചു.

കടക്കാരന്റെ നോട്ടത്തില്‍ ഒരു അയവു വന്നു. കഞ്ഞിയില്‍ പാറ്റയിടാന്‍ വന്ന കശ്മലന്മാര്‍ എന്നുള്ള ഭാവം മാറി പാവം രണ്ട് ഊളമ്പാറ നിവാസികള്‍ എന്നൊരു ഭാവം അവിടെ കണ്ടു.

ഇയാള്‍ക്ക് കുറച്ച് മാജിക്കിന്റെ അസ്കിത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെ മനുഷ്യനെ കുടുക്കുന്ന പണികള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൂടെ ഇത്ര ധൈര്യമായി ഇറങ്ങിത്തിരിക്കില്ലായിരുന്നു.

“അതെ അണ്ണാ.. നമുക്കു ഇപ്പൊ പോയിട്ടു പിന്നെ വന്നു വാനിഷ് ചെയ്യാം. അതിനൊക്കെ അതിന്റേതായ സമയവും കാലവും ഇല്ലെ. ഇപ്പൊ ഈ ക്ലോക്ക് ടവര്‍ ഇവിടെ ഇല്ലെങ്കില്‍ ചിന്നക്കടക്കാര്‍ സമയം അറിയാതെ വലഞ്ഞു പോവും..” എങ്ങനെയെങ്കിലും ഈ മാരണത്തില്‍ നിന്നൊന്നു രക്ഷപെട്ടാല്‍ മതിയെന്നായി എനിക്ക്.

***************************************************

രണ്ടാഴ്ച കഴിഞ്ഞ ഒരു ഉച്ച സമയം. ഒരു പണിയും ഇല്ലാത്തതുകൊണ്ട് യാഹൂവിന്റെ ജങ്ക് മെയില്‍ ഫോള്‍ഡര്‍ തുറന്നു വച്ചു അതിലുള്ള വയാഗ്ര മെയിലുകള്‍ ഡിലീറ്റു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്കു വയാഗ്രയുടെ ആവശ്യമുണ്ടെന്ന് ലോകം മുഴുവന്‍ അറിഞ്ഞതുപോലെയാണ് മണിക്കൂറില്‍ ആറ് എണ്ണം വച്ച് എന്റെ ജങ്ക് മെയിലില്‍ വന്നു വീഴുന്ന മെസ്സേജുകള്‍.

ഫോണ്‍ ബെല്ലടിച്ചു.

“ഡാ, നീ തിരക്കിലാണോ?” അപ്പുറത്ത് മാജിക്ക് അണ്ണന്‍.

“ഇല്ലണ്ണാ.. അല്ലണ്ണാ.. അതെ അണ്ണാ...” ഞാന്‍ ഒന്നു വിക്കി. വീണ്ടുമൊരു ജ്യൂസ് കൂടി കുടിക്കാനുള്ള ധൈര്യം പോരായിരുന്നു.

“ഡാ, നീ തിരക്കിലല്ലെങ്കില്‍ ഒന്നു ടൌണ്‍ ഹാള്‍ വരെ വരണം. നമ്മുടെ വാനിഷിംഗ് പരിപാടി നടത്താനുള്ള പ്ലാനിംഗിലാണ്. ഒരു ചെറിയ റിഹേഴ്സല്‍.”

ഇയാളിത് എന്തു ഭാവിച്ചാ? ചിന്നക്കടയിലുള്ള ക്ലോക്ക് ടവര്‍ ഇദ്ദേഹം ടൌണ്‍ ഹാളില്‍ കൊണ്ടുപോയി വാനിഷ് ചെയ്യാനാണോ പരിപാടി. ഈ ക്ലോക്ക് ടവര്‍ താങ്ങിയെടുത്ത് അവിടെ വരെ കൊണ്ടുപോകാന്‍ ഒരു കൈ സഹായത്തിനായിരിക്കുമോ വിളിക്കുന്നത്. വിഹ്വലചിന്തകള്‍ തലയില്‍ കയറി എന്റെ കൈകള്‍ക്കും കാലുകള്‍ക്കും വിറയ്ക്കാനുള്ള സിഗ്നല്‍ കൊടുത്തു.

എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്നു വിചാരിച്ച് ജങ്ക് മെയില്‍ ബോക്സ് ക്ലോസ് ചെയ്തു വച്ചിട്ട് ഓഫീസില്‍ നിന്നും ഇറങ്ങി.

ആദ്യം ഒന്നു ശങ്കിച്ചു. നേരെ ക്ലോക്ക് ടവറിന്റെ അടുത്തേക്ക് പോകണോ അതൊ ടൌണ്‍ ഹാളിലേക്ക് പോകണോ. പിന്നെ ടൌണ്‍ ഹാളിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്ലോക്ക് ടവര്‍ പിന്നെ വന്നു ഇളക്കിയെടുക്കാമല്ലോ...

അവിടെ ചെന്നപ്പോള്‍ സജീവണ്ണന്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. പരിപാടി നടത്താനുള്ള സ്റ്റേജ് ഒരുക്കുന്നതിനെപ്പറ്റിയാണെന്ന് മനസ്സിലായി. പക്ഷെ ഈ ക്ലോക്ക് ടവര്‍ എങ്ങനെ സ്റ്റേജില്‍ കൊണ്ടുവയ്ക്കും എന്നു മാത്രം മനസ്സിലായില്ല.

“ഡാ, നീ വണ്ടിയില്‍ അല്ലേ വന്നത്? നമുക്ക് ശക്തികുളങ്ങര വരെ ഒന്നു പോകണം. ഒരു ആനയെ ഏര്‍പ്പാടാക്കാനാ.” സജീവണ്ണന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.

എന്റെ ശ്വാസം നേരേ വീണു. അപ്പൊ ക്ലോക്ക് ടവര്‍ പൊക്കാന്‍ ഞാന്‍ സഹായിക്കേണ്ട. ആനയെക്കൊണ്ടു കെട്ടി വലിപ്പിക്കാനുള്ള പരിപാടിയാണ്. എന്തായാലും സമാധാനമായി. പക്ഷെ ഇത്രയും വലിയ ആ ക്ലോക്ക് ടവര്‍ എങ്ങനെ ഇളക്കും എന്നു അപ്പോഴും പിടികിട്ടിയില്ല.

ശക്തികുളങ്ങരയിലേക്ക് വണ്ടി ഓടിക്കുമ്പോഴും എന്റെ സംശയം വിട്ടുമാറിയിരുന്നില്ല.

“തിരിച്ചു വരുമ്പോള്‍ മേയറുടെ ഓഫീസില്‍ ഒന്നു കയറണം.”

ക്ലോക്ക് ടവര്‍ ഇളക്കിമാറ്റാനുള്ള അനുമതി വാങ്ങാനാവും. അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല.

*************************************************

പരിപാടിയുടെ തലേന്നു നടന്ന റിഹേഴ്സല്‍ കാണാന്‍ ചെന്നപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യമായത്.

ഇദ്ദേഹം ക്ലോക്ക് ടവറില്‍ നിന്നും പിടിവിട്ടു ഇപ്പൊ ഒരു ആനയെ വാനിഷ് ചെയ്യാനുള്ള പരിപാടിയാണ്. വാനിഷ് ആയില്ലെങ്കില്‍ സ്വന്തമായി നടന്നു പോവാന്‍ പറ്റുന്ന ഒരു സാധനം വാനിഷ് ചെയ്യാനുള്ള മാജിക്കേ നമ്മുടെ അണ്ണന്റെ കയ്യില്‍ തല്‍ക്കാലം ഉള്ളു. എന്തായാലും മേയര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്ക് കൊല്ലത്ത് നല്ല ജനശ്രദ്ധ കിട്ടുമെന്ന് ഉറപ്പാണ്. ടിക്കറ്റ് വില്‍ക്കാന്‍ കുറെപ്പേരെ ഏല്‍പ്പിച്ചിട്ടുമുണ്ട്.

പരിപാടി തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഞാന്‍ ടൌണ്‍ ഹാളില്‍ എത്തിച്ചേര്‍ന്നു. പതുക്കെപ്പതുക്കെ ഹാള്‍ നിറയാന്‍ തുടങ്ങി.

കൃത്യം ഏഴുമണിക്ക് മേയര്‍ എത്തി പരിപാടി ഔദ്ദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

അടുത്തതായി മാജിക്ക് അണ്ണന്‍ സ്റ്റേജില്‍ കയറി. ചുവന്ന ഒരു കര്‍ട്ടന്‍ ബാക്‍ഗ്രൌണ്ടില്‍ ഉണ്ട്. ആന കര്‍ട്ടനു മുന്നില്‍, അണ്ണന്‍ ആനയ്ക്കു മുന്നില്‍.

ആന ആവിയായി പോകുന്നതു കാണാനും അണ്ണനെ ആളുകള്‍ ആദരിക്കുന്നതു കാണാനും സൌകര്യത്തിനായി ഞാന്‍ സദസ്സിന്റെ ഏറ്റവും പിറകില്‍ സ്ഥാനം പിടിച്ചു.

അണ്ണന്‍ മാജിക്കിനു മുന്നോടിയായുള്ള പുളുവടി തുടങ്ങി. അമേരിക്കയിലും അന്‍‌റ്റാര്‍ട്ടിക്കയിലും അവതരിപ്പിക്കാന്‍ കഴിയാത്ത ഒരു മാജിക്ക് ആണ് ഇതെന്നും, ഇതു ആദ്യമായി കാണാനുള്ള ഭാഗ്യം കൊല്ലത്തുകാര്‍ക്ക് മാത്രം എക്സ്‌ക്ലൂസീവ് ആയി ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നുമൊക്കെ വച്ചു കാച്ചി. അന്‍‌റ്റാര്‍ട്ടിക്കയില്‍ ആന ഇല്ലെന്നു കൊല്ലത്തുകാര്‍ക്ക് അറിയില്ലല്ലൊ.

മാജിക് തുടങ്ങാനുള്ള സിഗ്നല്‍ കൊടുത്തു. മാജിക്കുകാരുടെ ആ ചെറിയ വടി അണ്ണന്‍ കയ്യിലെടുത്തു. മാജിക്ക് ആനയെക്കൊണ്ടായതുകൊണ്ട് മിനിമം ഒരു തോട്ടിയെങ്കിലും പ്രതീക്ഷിച്ചു നിന്ന ഞാന്‍ ചെറുതായി ഒന്നു നിരാശപ്പെടാതിരുന്നില്ല.

അണ്ണന്‍ വടി വീശി. നേരത്തെ സെറ്റു ചെയ്തു വച്ചിരുന്ന വെടിയും പുകയുമൊക്കെ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടു.

അടുത്ത വടി വീശലിനു ലൈറ്റുകള്‍ അണയും, പിന്നെ ഒരു അഞ്ചു സെക്കന്റില്‍ ലൈറ്റ് വരുമ്പോള്‍ ആന ആവിയായിട്ടുണ്ടാവും. ഞാന്‍ കണക്കു കൂട്ടി.

ദേ അണ്ണന്‍ വീണ്ടും വടി വീശി, അന്ധകാരം നിറഞ്ഞു. ഞാന്‍ സെക്കന്റുകള്‍ എണ്ണിത്തുടങ്ങി.

എനിക്ക് അധികം എണ്ണേണ്ടി വന്നില്ല. എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ പോയ വെളിച്ചം റബ്ബര്‍ പന്ത് അടിച്ചതുപോലെ തിരിച്ചുവന്നു.  വെളിച്ചം വന്നപ്പോള്‍ ഞാന്‍ കണ്ടത് സ്റ്റേജില്‍ അന്തം വിട്ടു നില്‍ക്കുന്ന മാ‍ജിക്ക് അണ്ണനെയാണ്. ഒപ്പം റെയില്‍‌വേ സ്റ്റേഷനില്‍ ഓടിക്കിതച്ചു വരുമ്പോള്‍ സ്റ്റേഷന്‍ വിട്ട ട്രെയിനിന്റെ പിന്നിലുള്ള X കാണുന്നതു പോലെ സ്റ്റേജിനു പുറത്തേക്കു നടന്നു മറയുന്ന ആനയുടെ പിന്‍ഭാഗവും.

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ലെങ്കിലും സ്റ്റേജിലേക്ക് പറന്നു പോകുന്ന കുറെ ചെരിപ്പുകളും, പിന്നാലെ പോകുന്ന കസേരകളും അതിന്റെ പിന്നാലെ സ്കൂള്‍ വിട്ട പോലെ സ്റ്റേജിലേക്ക് പോകുന്ന മാജിക്കിനെ സ്നേഹിക്കുന്ന കൊല്ലത്തെ സഹൃദയലോകവും കണ്ടപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടി.

സഹൃദയന്മാരുടെ ആദരവ് മാജിക്ക് അണ്ണന്‍ താങ്ങുമോ എന്നൊരു സംശയം വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുരേഷിനോട് അന്തം വിട്ട് സ്റ്റേജില്‍ തന്നെ നില്‍ക്കുന്ന അണ്ണനെ ചുമന്ന് സ്റ്റേജിന്റെ പിന്നിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം കൊടുത്തിട്ട് ഞാന്‍ കാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നിടത്തേക്ക് ഓടി.

കാറുമായി സ്റ്റേജിനു പിന്നില്‍ എത്തിയപ്പോഴേക്കും സുരേഷ് മാജിക്ക് അണ്ണനെ സ്റ്റേജില്‍ നിന്നും വാനിഷ് ആക്കി സ്റ്റേജിനു പിന്നില്‍ എത്തിച്ചിരുന്നു. അണ്ണനെ ചുമന്ന് കാറില്‍ കയറ്റി കാറ് നീങ്ങിത്തുടങ്ങിയപ്പോഴേക്കും ആനയെത്തപ്പി പോയ ഒരു കൂട്ടം മാജിക്ക് പ്രേമികള്‍ ആനയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ടൌണ്‍ ഹാളിനു ചുറ്റും പരക്കം പായുന്നതുകാണാമായിരുന്നു.

*********************************************

“ആഹ്.. എന്നോടാ കളി. അവന്മാര്‍ മഷിയിട്ടു നോക്കിയാല്‍ ആനയെ കണ്ടുപിടിക്കില്ല. അതിനെ ഞാനല്ലേ വാനിഷ് ആക്കിയത്.” അണ്ണന്റെ രോഷവും സങ്കടവും എല്ലാം കൂടി പുറത്തു വന്നു.

“കളയണ്ണാ.. നമുക്ക് ക്ലോക്ക് ടവര്‍ തന്നെ നോക്കാം. അതാവുമ്പോള്‍ തനിയെ നടന്നു പോവില്ലല്ലോ.” എങ്ങനെയാണ് അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ടതെന്നറിയാതെ ഞാന്‍ പറഞ്ഞതും സുരേഷ് പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് പറഞ്ഞത് അബദ്ധമായെന്ന് എനിക്ക് മനസ്സിലായത്.

*********************************************

മാജിക്ക് അണ്ണനെ വീട്ടില്‍ വിട്ടു ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ സെറ്റില്‍ ചെയ്തോളാം എന്നു വാക്ക് കൊടുത്തിട്ട് ഞാനും സുരേഷും തിരിച്ചു ടൌണ്‍ ഹാളിലേക്ക് പോവാനിറങ്ങി. അപ്പോഴാണ് അണ്ണന്‍ പിന്നില്‍ നിന്നും വിളിച്ചത്.

“ഡാ, നിങ്ങള്‍ അങ്ങോട്ടാണോ പോകുന്നത്?”

“അതെ അണ്ണാ, എന്തുപറ്റി?”

“ഡാ, ആ ആന എങ്ങോട്ടു പോയെന്നു കണ്ടുപിടിയ്ക്കണം. ഇല്ലെങ്കില്‍ ഞാന്‍ നാളെ അതിന്റെ മുതലാളിയോട് സമാധാനം പറയേണ്ടി വരും.”

“അണ്ണാ, അപ്പൊ ആന വാനിഷ് ആയില്ലേ?” സുരേഷ് ആത്മാത്ഥമായാണോ അത് ചോദിച്ചതെന്നറിയാതെ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.

**********************************************


Share