മൈ ഡിയര്‍ കുട്ടിച്ചാത്തന്‍

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

രാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ചു കായംകുളത്തു പോകണം എന്ന് അജിത്ത് പറഞ്ഞപ്പോഴേ കല്ലുകടിച്ചു. പഴയ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കുറെ കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും വിറ്റ സ്ഥലമാണ്. എന്തൊക്കെ പുകിലാണോ ഉണ്ടാവാന്‍ പോകുന്നത് എന്നറിയില്ല. എന്നാലും കൊങ്ങ വരെ മുങ്ങിയാല്‍ എന്തര് കുളിരപ്പീ എന്നുള്ള തിരോന്തരം പോളിസി കയ്യിലുള്ളത് കൊണ്ട് എന്തരേലും വരട്ടെ എന്ന് നിരൂപിച്ച് എറങ്ങിപ്പുറപ്പെട്ടു.

ബൈക്കിന്റെ വിന്‍ഡോസീറ്റില്‍ കാറ്റ്കൊണ്ട് ഇരുന്നപ്പോഴാണ് ഓച്ചിറക്കടുത്തുള്ള ഒരു ഗൈനക്കോളജി ഹോസ്പിറ്റലിലേക്കാണ് യാത്ര എന്ന് അജിത്ത് പറഞ്ഞത്. ഞാന്‍ രണ്ടും കല്‍പ്പിച്ച് ഒന്നു ഞെട്ടി. ആ ഞെട്ടലിന്റെ ആഘാതത്തില്‍ ബൈക്കിന്റെ ഹാന്റില്‍ ഒന്നു വെട്ടി. ബൈക്ക് ഒതുക്കി നിര്‍ത്തി അജിത്ത് ചോദിച്ചു:

“എന്താടാ, എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ?”

“ഏയ്, അങ്ങനെയൊന്നുമില്ല, എന്നാ‍ലും അങ്ങോട്ട് ഞാന്‍ വരണോ?” ഞാന്‍ പതുക്കെ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം നടത്തി.

“നീ കാര്യം പറ. എന്നിട്ട് തീരുമാനിക്കാം നീ വരണോ വേണ്ടയോ എന്ന്.”

“അല്ല, നമ്മള്‍ ഇപ്പോ എന്തിനാ അങ്ങോട്ട് പോകുന്നത്?” ഞാന്‍ കുറച്ച് നിഷ്ക്കളങ്കത അഭിനയിച്ചു.

“അതു ശരി. സാധാരണ എല്ലാവരും എന്തിനാ ഗൈനക്കോളജി ഹോസ്പിറ്റലില്‍ പോകുന്നത്?”

“അതിന് നീ എന്തിനാ എന്നെക്കൊണ്ട് പോകുന്നത്? ഞാന്‍ ആ ടൈപ്പല്ല.”

“അവിടെ നെറ്റ്വര്‍ക്കിങ് മുഴുവന്‍ താറുമാറായി കിടക്കുകയാണ്. അതൊന്നു ശരിയാക്കിക്കൊടുക്കണം, പിന്നെ രണ്ട് വര്‍ഷത്തേക്ക് സര്‍വ്വീസ് കോണ്ട്രാക്റ്റും തരാം എന്നു പറഞ്ഞിട്ടുണ്ട്.”

എന്റെ ശ്വാസം നേരെ വീണു. അവന് ദുരുദ്ദേശം ഒന്നുമില്ല. എന്നാലും അവിടെ പണ്ട് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തിട്ടുള്ളത് കൊണ്ടും, വളരെ നല്ല കസ്റ്റമര്‍ സപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത് കൊണ്ടും ഇനി ആ ഏരിയയില്‍ പോകാതിരിക്കുന്നതാ ഭേദം എന്ന് മനസ്സിലിരുന്നാരോ പറഞ്ഞു.

അജിത്തിനോട് അതെങ്ങനെ പറയും എന്നുള്ള ഒരു ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും, അജിത്തിനു കിട്ടേണ്ട രണ്ടു വര്‍ഷത്തെ കോണ്ട്രാക്റ്റ് ഞാന്‍ കൂടെ ഉള്ളതുകൊണ്ട് മാത്രം രണ്ടു മിനിറ്റ് കൊണ്ട് ചീറ്റിപോകുന്ന ഭീകരദൃശ്യം മനസ്സില്‍ ഇടയ്ക്കിടെ ഫ്ലാഷ് ചെയ്തുകൊണ്ടിരുന്നു.

ഹോസ്പിറ്റലില്‍ എത്തി ബൈക്കില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി അജിത്തിനോട് ചോദിച്ചു, ഞാന്‍ വരണോ എന്ന്. കണ്ണുരുട്ടിക്കാണിച്ച് എന്റെ കയ്യും പിടിച്ച് അവന്‍ റിസപ്ഷനില്‍ ചെന്ന് അവിടുത്തെ വലിയ ഡോക്ടറെ കാണണം എന്ന് പറഞ്ഞത് ക്ഷണനേരത്തിലായിരുന്നു. രക്ഷയില്ല, പെട്ടു എന്നു തന്നെ മനസ്സില്‍ പറഞ്ഞു ഞാന്‍ ധൈര്യം സംഭരിച്ചു.

എന്നെക്കണ്ടതും ഡോക്ടര്‍ ഒന്നു ചിരിച്ചു. ആ ഗൂഡമായ ചിരിയുടെ അര്‍ത്ഥം എനിക്കും ഡോക്ടര്‍ക്കും മനസ്സിലായെങ്കിലും മിഴിച്ചു നില്‍ക്കുന്ന അജിത്തിനെ നോക്കി ഡോക്ടര്‍ പറഞ്ഞു.

“ഈ മാന്യദേഹം പണ്ടൊരിക്കല്‍ എനിക്കൊരു സോഫ്റ്റ്‌വെയര്‍ ചെയ്തു തന്നിട്ടുണ്ട്. ദോഷം പറയരുതല്ലോ, സംഭവം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്. പക്ഷെ അതു ഉപയോഗിക്കുന്നവര്‍ക്ക് ചിരിക്കാനുള്ള വകയും ഉണ്ട് അതില്‍.”

ഡോക്ടര്‍ എന്നെ നാണം കെടുത്തിയേ അടങ്ങൂ എന്ന് എനിക്കു മനസ്സിലായി. ഒരു വളിച്ച ചിരിയും ചിരിച്ച് ഞാന്‍ അങ്ങനെ അനങ്ങാതെ നിന്നു.

“ഇവിടെ സിസ്റ്റം അഡ്മിന്‍ ആയിട്ട് ഒരാളെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയാള്‍ സെര്‍വര്‍ റൂമില്‍ ഉണ്ടാവും. അങ്ങോട്ട് പൊയ്ക്കോളൂ” എന്ന് പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.

ഡോക്ടറുടെ മുറിക്ക് പുറത്തെത്തിയപ്പോള്‍ ഞാന്‍ ശ്വാസം ഒന്നു വലിച്ചു വിട്ടു നിന്നു പോയ ഹൃദയത്തെ പമ്പ് ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കി. പക്ഷെ പുറകില്‍ നിന്നും കോളറില്‍ പിടി വീണപ്പോള്‍ ഹൃദയം വീണ്ടും ഒന്നു രണ്ട് മിടിപ്പൊക്കെ മിസ്സാക്കി കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ എഞ്ചിന്‍ പോലെ പതുങ്ങാന്‍ തുടങ്ങി.

“ഡാ, എന്താടാ നീ ഇവിടെ ഒപ്പിച്ചത്?” അജിത്തിന്റെ ശബ്ദം പെരുമ്പറ പോലെ മുഴങ്ങി.

“ഏയ്, അങ്ങനൊന്നുമില്ല. ഒന്നു രണ്ടു ചെറിയ ബഗ്ഗ്. അതൊന്ന് ശരിയാക്കിക്കൊടുക്കാനും പറ്റിയില്ല.”

“അതെന്താടാ ഇത്ര ചിരിക്കാനുള്ള ബഗ്ഗ്? നീയെന്താ സോഫ്റ്റ്‌വെയറില്‍ ഫലിതബിന്ദുക്കള്‍ ആഡ് ചെയ്തോ?”

“അതല്ലടാ, ഈ ഡാറ്റാ എന്‍‌ട്രി ചെയ്ത പിള്ളേരുടെ വിവരക്കേട് കൊണ്ട് പറ്റിയതാ. ലേബര്‍ റൂം ചെക്ക് ലിസ്റ്റ് എന്നൊരു സെക്ഷന്‍ ഉണ്ട്. അതില്‍ അവര്‍ Public Hair Removed Y/N എന്നു എന്‍‌ട്രി ചെയ്തു വച്ചു അവന്മാര്‍. ഒരക്ഷരം കൂടി പോയി. വേറെ പ്രശ്നമൊന്നുമില്ല.” ഞാന്‍ വളരെ കൂളായി.

അജിത്തിന്റെ പൊട്ടിച്ചിരി ഒരു മിനിറ്റ് നീണ്ടു. എന്തുപറയണമെന്നറിയാതെ ഞാന്‍ ഇതികര്‍ത്തവ്യമൂഡനായിനിന്നു.

രണ്ടു മണിക്കൂറുകൊണ്ട് അവിടത്തെ ജോലികളൊക്കെ തീര്‍ത്തു, രണ്ട് വര്‍ഷത്തെ കോണ്‍‌ട്രാകറ്റും സൈന്‍ ചെയ്തു ഇറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.

തിരിച്ചുള്ള യാത്രയിലുടനീളം പുതിയതായി ഡീലര്‍ഷിപ്പെടുത്ത കല്ല്യാണ സൌഗന്ദികം സോഫറ്റ്വെയറിനെ പറ്റിയായിരുന്നു അജിത്തിന്റെ പ്രഭാഷണം. നാട്ടില്‍ മുഴുവന്‍ കള്ളുഷാപ്പ് പോലെ മുളച്ചു പൊങ്ങുന്ന കമ്പ്യൂട്ടറൈസ്‌ഡ് മാര്യേജ് ബ്യൂറോകള്‍, ബ്യൂറോകള്‍ക്കു മുന്നില്‍ ബിവറേജ് ഷോപ്പിനെക്കാള്‍ വലിയ ക്യൂവുകളില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍, എന്നിവയൊക്കെ സ്വപ്നം കണ്ട് ബൈക്കോടിച്ച അജിത്തിന് മുന്നില്‍ വെള്ളം കെട്ടി കിടന്ന ഒരു കുഴി കാണാന്‍ പറ്റിയില്ല.

ലേറ്റ് ആയി ഗട്ടര്‍ കണ്ട അജിത്ത് വെയിറ്റിട്ട് ബ്രേക്ക് ചവിട്ടിയതും ആ 89 മോഡല്‍ ഹീറോ ഹോണ്ട ആദ്യം മുന്‍‌വീലില്‍ നിന്നും തുടങ്ങാം എന്നു കരുതിയിട്ടാവും, പിന്‍‌ചക്രം നിര്‍ത്തുന്നതിനു മുന്‍പ് മുന്‍‌ചക്രം നിര്‍ത്തിക്കളഞ്ഞത്. എന്തായാലും അജിത്തിന്റെ മുകളിലൂടെ എന്റെ പുതിയ എക്സിക്യൂട്ടീവ് ലതര്‍ബാഗും മാറോടടക്കിപ്പിടിച്ച് പറന്നു പോയി നാലുകാലില്‍ ലാന്റ് ചെയ്യുമ്പോള്‍ ബാഗ് എന്റെ കൈവിട്ടു പോയിരുന്നു.

വീണിടത്ത് നിന്നും എഴുന്നേറ്റ് ഇതിലും വലുതെന്തോ വരാനിരുന്നതാ എന്ന് ആത്മഗതം ചെയ്ത് ചുറ്റും നോക്കിയപ്പോള്‍ അതാ എന്റെ സുന്ദരന്‍ ബാഗ് ചെളിവെള്ളത്തില്‍ ഒഴുകി നടക്കുന്നു.

ചാടിച്ചെന്ന് ബാഗിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ച് കര്‍ച്ചീഫെടുത്ത് തുടച്ച് വൃത്തിയാക്കി, വീണ്ടും അതിനെ മാറോടടക്കിപ്പിടിച്ച് അജിത്ത് എഴുന്നേറ്റുവരുന്നതും കാത്ത് ഞാന്‍ നിന്നു.

“നോക്കി നില്‍ക്കാതെ ഒന്നു പിടിച്ചെഴുന്നേപ്പിക്കെടാ *&^##&$”

ശബ്ദം കേട്ട് ഓടിവരുന്ന കുറെ ആളുകള്‍.

അതു ശരി, ഞങ്ങള്‍ ഇവിടെ നെടുമ്പാടെ വീണത് കണ്ടിട്ട് പിടിച്ചെഴുന്നേല്‍പ്പിക്കതെ നില്‍ക്കുന്നവനാരെടാ എന്ന ഒരു ആത്മഗതത്തോടെ ഞാന്‍ ചുറ്റും നോക്കി.

“ഡാ ^%&^%$# മോനെ, നിന്നോടാ പറഞ്ഞത്. ബാഗും കെട്ടിപ്പിടിച്ചു നില്‍ക്കാതെ ആ വണ്ടി അവന്റെ കാലില്‍ നിന്നും എടുത്ത് മാറ്റി അവനെ പിടിച്ചെഴുന്നേല്‍പ്പിക്കെടാ...”

അപ്പോഴാണ് ബൈക്ക് അജിത്തിന്റെ കാലിന്റെ മുകളിലാണ് കിടക്കുന്നത് എന്ന് ഞാന്‍ കണ്ടത് തന്നെ. ഞാന്‍ പരമാവധി ആത്മാര്‍ത്ഥത ഒക്കെ ആര്‍ജ്ജിച്ച് മുന്നോട്ട് ചെന്നപ്പോഴേക്കും നാട്ടുകാള്‍ വണ്ടിയേയും അജിത്തിനെയും പൊക്കിയെടുത്ത് കഴിഞ്ഞിരുന്നു.

ചെളിയും വെള്ളവുമൊക്കെ തുടച്ചുകളഞ്ഞ് ഞങ്ങള്‍ യാത്ര തുടരുമ്പോഴും അജിത്ത് ചിരിക്കുന്നുണ്ടായിരുന്നു. എനിക്കാണെങ്കില്‍ അന്നത്തെ ദിവസം കണികണ്ടവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.

ശാസ്താംകോട്ട ജംഗ്ഷന്‍ എത്തുന്നതിനു തൊട്ടുമുമ്പ് വഴിയരികില്‍ ചാത്തന്‍ സേവാമഠം എന്നൊരു ബോര്‍ഡ് കണ്ടപ്പോള്‍ അജിത്ത് വണ്ടി നിര്‍ത്തി.

“ഡാ, നമ്മുടെ കല്ല്യാണസൌഗന്ദികം ഇവിടെ ഒന്നു പരീക്ഷിച്ചാ‍ലോ? ഇങ്ങനെ മഠങ്ങളും ആശ്രമങ്ങളുമൊക്കെ നമ്മുടെ പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സ് ആണ്.”

ഒരു ദിവസം ആകെ കുളമായി ഇരിക്കുന്ന വിഷമത്തില്‍ ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോയില്ല. അജിത്ത് വണ്ടി നേരെ വിട്ടു മഠത്തിലേക്ക്.

മഠത്തിനു മുന്നില്‍ കുട്ടിച്ചാത്തന്‍ ശരണം എന്നെഴുതിയ ഒരു വെള്ള മാരുതി കാര്‍. സ്വാമിയെ കാണാന്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.

സ്വാമിയുടെ മുന്നില്‍ താഴെ പായില്‍ ഇരുന്ന് അജിത്ത് ആഗമനോദ്ദേശ്യം വിവരിച്ചു. സ്വാമിക്ക് കല്ല്യാണസൌഗന്ദികത്തില്‍ വലിയ താല്പര്യമില്ലായിരുന്നെങ്കിലും പൂജാവിധികളും, പൂജയുടെ ക്രമങ്ങളും, വിവിധ സ്ഥലങ്ങളില്‍ നടത്തേണ്ട പൂജകളുടെ തിയതികളും മറ്റും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.

ദീര്‍ഘനേരത്തെ വിലപേശലിനൊടുവില്‍ പിറ്റേന്ന് തന്നെ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്വാമി അനുവാദം തന്നു. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ പണവും തന്നുകൊള്ളാമെന്നും സ്വാമിയുടെ അനുയായികളില്‍ ഒരാളെ അത്യാവശ്യം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കാമെന്നുമുള്ള ഉറപ്പിന്മേല്‍ ഞങ്ങള്‍ കച്ചവടം ഉറപ്പിച്ച് സ്വാമിക്ക് വന്ദനവും ചൊല്ലി പടിയിറങ്ങി.

രണ്ട് ഗമണ്ടന്‍ ചമ്മല്‍ സീനുകളില്‍ ഹീറോ ആയി നടിച്ചെങ്കിലും കയ്യില്‍ക്കിട്ടിയ രണ്ട് ബിസിനസ് ഡീലുകള്‍ എന്നെയും ഉത്സാഹഭരിതനാക്കി. മൂളിപ്പാട്ടും പാടി നേരത്തെ കൂടണഞ്ഞ എന്നെക്കണ്ട് അമ്മ ഒന്ന് അമ്പരന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.

കാലത്ത് ടെലിഫോണ്‍ മണിനാദം കേട്ടാണ് ഉണര്‍ന്നത്. അജിത്ത് ആയിരിക്കും. കാലത്ത് തന്നെ പാര്‍ട്ട്സ് വാങ്ങി അസംബ്ബിള്‍ ചെയ്ത് ഉച്ചയോടെ മഠത്തില്‍ കൊണ്ടു പോയി ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ഇന്നലെ പിരിയുന്നതിനുമുന്‍പ് തീരുമാനം എടുത്തിരുന്നതാണ്. അതിനാവും വിളിക്കുന്നത്.

കൈയ്യെത്തി ഫോണെടുത്ത് ചെവിയിലേക്ക് ചേര്‍ത്തതും ചെവിയില്‍ ഉറുമ്പ് കടിച്ചതും ഒന്നിച്ച്.

“ഹലോ, നീയെഴുന്നേറ്റില്ലേ..” അജിത്തിന്റെ ശബ്ദം.

“പിന്നെ, എപ്പോഴേ എഴുന്നേറ്റു. ഒമ്പത് മണിയാവുമ്പോള്‍ ഞാന്‍ ടൌണില്‍ എത്തിയിരിക്കും.” കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്ത്. ഉറുമ്പുകടിയേറ്റ ഭാഗം അമര്‍ത്തിത്തിരുമ്മിക്കൊണ്ട് ഡ്രോയിങ് റൂമിലേക്ക് നടക്കുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു:

“ഫോണില്‍ മുഴുവന്‍ ഉറുമ്പ് കയറി. അതൊന്നു ശരിയാക്കി വയ്ക്കാന്‍ ഇവിടെ ആരും ഇല്ലല്ലോ...”

“ഫോണില്‍ക്കൂടിയുള്ള പഞ്ചാരയടി കുറച്ച് കുറച്ചാല്‍ മതി, ഉറുമ്പ് വരില്ല.” അച്ഛനും ആരോടെന്നില്ലാതെ പറയാന്‍ മിടുക്കാനായതുകൊണ്ട് അപ്പോള്‍ തന്നെ മറുപടി കിട്ടി.

നേരത്തേ സംശയമൊന്നുമില്ലായിരുന്നു, എന്നാ‍ലും ഇപ്പോള്‍ ഒന്നുകൂടി ഉറപ്പിച്ചു, എന്റെ പിതാജി തന്നെ.

അമ്മ കൊണ്ടു വന്ന കട്ടന്‍‌ചായയും കയ്യില്‍പ്പിടിച്ച് പത്രമെടുത്ത് നിവര്‍ത്തി.

മുന്‍പേജില്‍ താഴെ വലതുവശത്ത് പരിചയമുള്ള ഒരു മുഖം. തലക്കെട്ട് വായിച്ചു.

‘ചിട്ടിതട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍’

അതിനിപ്പൊ എനിക്കെന്താ, എനിക്ക് ചിട്ടിയും പാട്ടവുമൊന്നുമില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് വാര്‍ത്തയിലേക്ക് ഊളിയിട്ടു.

ശാസ്താംകോട്ട: തൃശൂരില്‍ ശ്രീ ബാലാജി ചിട്ട്സ് ആന്റ് ഇന്‍‌വെസ്റ്റ്മെന്റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തി ഏതാണ്ട് ഒരു കോടിയോളം രൂപയുമായി മുങ്ങിയ രവിചന്ദ്രന്‍ എന്നയാളെ ശാസ്താംകോട്ടയിലെ ഒരു ആശ്രമത്തില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്‍ സേവാമഠം എന്ന പേരില്‍ ഒരാശ്രമം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഹൃദയം വീണ്ടും മിടിപ്പിന്റെ കൌണ്ട് തെറ്റിച്ചു. കയ്യിലിരുന്ന ചായകപ്പ് വിറച്ചു. ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

അച്ഛന്‍ ഫോണെടുത്ത് കയ്യില്‍ തന്നു, “അജിത്താ, നിന്നെ വിളിക്കുന്നു.”

“ഡാ, നീ കണ്ടോ? ഇന്നലെ നമ്മള്‍ പോന്ന ഉടനെയായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ പണിയായേനേ” അജിത്തിന്റെ പരിഭ്രാന്തമായ ശബ്ദം.

കള്ളനോട്ടടിക്കാരനു കമ്പ്യൂട്ടര്‍ വിറ്റ് ഇടങ്ങേറിലായ ഒരു പഴയ ചങ്ങാതിയെ അനുസ്മരിച്ചപ്പോള്‍ മോണിറ്ററും സി.പി.യു.വും തലയിലേറ്റി പോലീസുകാരോടും സ്വാമിയോടും ഒപ്പം നടന്നു നീങ്ങുന്ന എന്നെയും അജിത്തിനെയും ഭാവനയില്‍ കാണുകയായിരുന്നു ഞാനപ്പോള്‍.

"മൈ ഡിയര്‍ കുട്ടിച്ചാത്താ..." ഞാനറിയാതെ പറഞ്ഞുപോയി.