ഒരു വണ്‍‌വേ പ്രണയകാലത്ത്

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഉമ്പായി പാടുന്നു...

ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്ന ഗന്ധമെന്നോതിടേണ്ടൂ...

*************************************************
സോമരാജന്‍ സര്‍ കീറ്റ്സിന്റെ കവിതയില്‍ പിടിച്ച് ആകാശത്തേക്ക് കയറാനുള്ള ശ്രമമാണ്. ഞാനാണെങ്കില്‍ കോട്ടുവായില്‍ ഫോറും സിക്സുമടിച്ച് ഹാഫ് സെഞ്ച്വറി കഴിഞ്ഞു, പതുക്കെ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ക്ലാസ്സിനു പുറത്തൊരു ബഹളം കേട്ട് എന്നാ‍പ്പിനെ ഇടപെട്ടുകളയാം എന്നു കരുതി ചാടി പുറത്തിറങ്ങി. അവിടെ പാര്‍ട്ടിഭേദമന്യേ ഒരു സമരത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നു. ആഹാ...

“സംഭവം എന്താ?” എസ്.എഫ്.ഐയുടെ ഒരു ചോട്ടാ നേതാവിനോട് ചോദിച്ചു.

“ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ ചന്ദ്രന്‍ സാറിനെ പൊലീസ് തല്ലി. അതും പൊലീസ് ക്ലബ്ബിന്റെ മുന്നില്‍ വച്ച്.”

“ഇതു ഞാന്‍ പ്രതീക്ഷിച്ചതാ. ഫൊണെറ്റിക്സ് ക്ലാസ്സില്‍ വന്ന് പുല്ലീസ് പുല്ലീസ് എന്ന് പറഞ്ഞപ്പോഴേ ഞാന്‍ വിചാരിചതാ. അങ്ങേര്‍ക്ക് മര്യാദയ്ക്ക് പോലീസ് എന്നു പറഞ്ഞൂടേ” പ്രമോദ് വാചാലനായി.

“അതിനു ശരിക്കുള്ള പ്രൊനണ്‍സിയേഷന്‍ അങ്ങനെയായത് സാറിന്റെ കുഴപ്പമാണോ? പുള്ളി വല്ല പൊലീസുകാരനേയും പോയി പുല്ലീസ് എന്നു വിളിച്ചിട്ടുണ്ടാവും.” ഞാന്‍ പറഞ്ഞു.

“സംഭവം എന്തായാലും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. വാ നമുക്ക് ചിന്നക്കടയിലേക്ക് പോവാം. അവിടെ ചെന്നിട്ട് ആലോചിക്കാം ഇനി എങ്ങോട്ടാണെന്ന്.” പ്രമോദിന്റെ സജഷന്‍.

ചിന്നക്കടയില്‍ ചെന്ന് ഒരു തീയറ്ററ് സര്‍വ്വേ നടത്തി നോക്കി. കൊള്ളാവുന്ന ഒരു സിനിമയില്ല. എന്നാല്‍ പിന്നെ ഞാന്‍ പോണടെ എന്നു പാഞ്ഞു പ്രമോദ് വീട്ടിലേക്ക് വിട്ടു.

കറങ്ങിത്തിരിഞ്ഞു നിന്നിട്ട് കാര്യമില്ല എന്നു തോന്നിയപ്പോള്‍ വീട്ടില്‍ പോയാലോ എന്നൊരു ആലോചന.

ഏയ് അതു ശരിയാവില്ല. വൈകിട്ട് കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിനില്‍ത്തന്നെ വേണം വീട്ടില്‍ പോവാന്‍. കുറച്ചു ദിവസമായി ഒരു സുന്ദരിക്കോതയെ കണ്ണുകള്‍ കൊണ്ട് കറക്കി കറക്കി വളച്ച് വളച്ച് വച്ചിരിക്കുന്നു. അതു മിസ്സാക്കാനോ... ഏയ്, ശരിയാവില്ല.

എന്നാല്‍ പിന്നെ ക്ലബ്ബില്‍ പോയി കുറച്ചു സമയം വായിച്ചിരിക്കാം.

ക്ലബ്ബില്‍ എത്തിയപ്പോഴാണ് ഓര്‍ത്തത് വൈകിട്ട് പാട്ടു പ്രാക്റ്റീസും ഉള്ളതാണ്. പാട്ട് പാടാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു കൊണ്ടുവരാം എന്ന് ഏറ്റിട്ടു പോയ വിനുവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. എല്ലാം കയറി ഏല്‍ക്കും, എന്നിട്ട് അവസാനം കാലുമാറുകയും ചെയ്യും. ഇനി അതിനും ഞാന്‍ തന്നെ ഓടണോ എന്തോ.

ചിന്തകള്‍ കാടുകയറിയപ്പോള്‍, കാലുകള്‍ പൊക്കി മേശപ്പുറത്തേക്ക് വച്ചു. കസേരയില്‍ ഒന്നു നീണ്ടുനിവര്‍ന്ന് ഇരുന്നു. അറിയാതെ ഉറങ്ങിപ്പോയി.

ഉറക്കം അങ്ങനെ കണ്ടിന്യൂ ചെയ്തോണ്ടിരുന്നപ്പോഴാണ് ഒരു കിളിനാദം.

കണ്ണുതുറന്നു നോക്കിയപ്പോള്‍ മുന്നില്‍ ഒരു പെണ്‍കുട്ടി. ചന്ദനത്തിന്റെ നിറം, പട്ടു പാവാട, മുല്ലപ്പൂവിന്റെ മണം. കണ്ണു മഞ്ഞളിച്ചുപോയി.

ട്രെയിനിലെ സുന്ദരിയെ സ്വപ്നം ക്ണടതാണോ എന്ന് ഒരു നിമിഷം സംശയിച്ചു.

കണ്ണു തിരുമ്മി ഒന്നു കൂടി നോക്കി. അല്ല, സ്വപ്നമല്ല, യാഥാര്‍ത്ഥ്യം തന്നെ. ഇതേതാ ഈ സുന്ദരി?

“വിനു ഉണ്ടോ?” ചോദ്യം എന്നോടാണ്.

അതു ശരി. അപ്പോള്‍ ഇത് അവന്റെ ലീലാവിലാസത്തിന്റെ ഭാഗമാണല്ലേ?

“ഇല്ലല്ലോ. കുട്ടി ഏതാ?” എന്റെ ജിജ്ഞാസ ഉണര്‍ന്നു.

“ക്ലബ്ബിന്റെ ആരും ഇല്ലേ ഇവിടെ?” മറുചോദ്യം.

അതു ശരി. മുന്നിലുള്ള മേശയില്‍ കാലും കയറ്റി വച്ചിരുന്ന് ഉറങ്ങുന്ന എന്നെ കണ്ടപ്പോള്‍ സെക്യൂരിറ്റി ആണെന്ന് വിചാ‍രിച്ചിട്ടുണ്ടാവും.

“ഞാന്‍ ക്ലബ്ബിന്റെ ആളാണ്. എന്താ കാര്യം?” ഞാന്‍ കുറച്ച് വെയിറ്റിട്ടു നോക്കി.

“വിനു പറഞ്ഞിട്ട് വന്നതാ, പാട്ടുപാടാന്‍.”

“ഹതു ശരി, ഇരിക്കൂ, ഹെന്താ പേര്? ഹെവിടാ വീട്? ഹേതു കോളേജിലാ?” ഞാന്‍ പരവശനായി.

“എന്റെ പേര് സുമിത്ര, വിമന്‍സ് കോളേജില്‍ സംഗീതം പഠിക്കുന്നു.”

“അതെന്താ വീട്ടില്‍ ഇരുന്നു സംഗീതം പഠിക്കാന്‍ പറ്റില്ലേ?”

“അല്ല, ബി.എ. മ്യൂസിക്.”

അതു ശരി, അപ്പോള്‍ സംഗീതത്തിനുമുണ്ട് ബി.എ. അല്ലേ? അതിപ്പോഴാണ് അറിയുന്നത്.

ഒന്നു വോയിസ്സ് ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്നു മനസ്സിലിരുന്നു ആരോ പറഞ്ഞെങ്കിലും, അത്രയ്ക്ക് അത്യാഗ്രഹം വേണ്ട എന്ന് മനസ്സിന്റെ വേറൊരു മൂലയില്‍ ഇരുന്നു വേറെയാരോ പറഞ്ഞു.

എന്തായാലും വിനു വരുന്നതു വരെ ആ സുന്ദരിയെ അവിടെ പിടിച്ചിരുത്തി സംസാരിച്ച് ബയൊഡാറ്റ മുഴുവന്‍ പേജുകളും മനസ്സിലാക്കിയെടുക്കുകയും എന്റെ ബയോഡാറ്റയുടെ കുറച്ചു പേജുകള്‍ മാത്രം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

വൈകിട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനിലെ സുന്ദരിക്ക് സൌന്ദര്യം പോരെന്നും, ഉയരം പോരെന്നും, നിറം പോരെന്നുമൊക്കെ എനിക്ക് തോന്നിയതെന്തുകൊണ്ടെന്ന് ഇപ്പോഴും എനിക്ക് വലിയ നിശ്ചയമില്ല.

പാടിപ്പാടി ചുണ്ടുകള്‍ തേഞ്ഞില്ലെങ്കിലും പാട്ടുകേള്‍ക്കാനും പാടുന്നവരെ കാണാനും നടന്ന് നടന്ന് എന്റെ ചെരുപ്പു തേഞ്ഞു.

അതുകൊണ്ടൊരു ഗുണം ഉണ്ടായി. മൂന്നു മാസം കൊണ്ട് സുമിയുമായി നല്ല സൌഹൃദം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. മറ്റാരെക്കാള്‍ കൂടുതല്‍ സമയം അവള്‍ എന്നോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി.

അതോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. എനിക്കെന്തോ കുഴപ്പമുണ്ട്. ഇപ്പോള്‍ കണ്ണടച്ചാല്‍, അവള്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം പാടാന്‍ തുടങ്ങി, ഞാന്‍ അതു ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.

എന്നെങ്കിലും അവളുടെ മനസ്സിന്റെ പടി കടന്ന് ചെല്ലണമെന്ന് ഒരാഗ്രഹമുണ്ടെങ്കിലും അതു ഒന്നു തുറന്നു പറയണമെങ്കില്‍ ഒരു രണ്ട് പെഗ്ഗ് റമ്മും 2 വിത്സും വേണമെന്ന നിലപാടിലാണ് ഞാനിപ്പോള്‍. പക്ഷെ, വെള്ളമടിച്ചിട്ട് അവളുടെ അടുത്ത് ചെന്നാല്‍, പടി കടക്കാന്‍ പോയിട്ട്, പടിയടച്ച് പിണ്ഡം വെയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും എന്ന് എനിക്കു മനസ്സിലായി.

എന്തായാലും ചുമ്മാ ഒന്നു നമ്പരിട്ടു നോക്കാം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണ് ക്ലബ്ബില്‍ നിന്നും എല്ലാവരും കൂടി ടെറ്റാനിക് കാണാന്‍ പോയത്.

പടം കണ്ടിട്ട് ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ സുമിയെ ഒന്നു തോണ്ടിയിട്ട് പറഞ്ഞു: “നമുക്ക് റോസും ജാക്കുമാവാം. എന്നിട്ട് ക്ലബ്ബിന്റെ മുകളില്‍ കയറി ഇങ്ങനെ കൈവിരിച്ച് നില്ക്കാം.”

“നീ ചാക്കാവുന്നതാ നല്ലത്. എന്റെ അച്ചനും ചേട്ടന്മാര്‍ക്കും കൂട്ടി കെട്ടിത്തൂക്കിയിട്ട് ഇടിച്ചു പഠിക്കാം.”

“നീ ഒട്ടും റൊമാന്റിക്കല്ല.” ഞാന്‍ എന്റെ നിരാശ മറച്ചുവച്ചില്ല.

പിന്നിടൊരിക്കല്‍ ഒരു വിനോദയാത്രയില്‍ വച്ച് നാഗര്‍കോവിലിനടുത്തുള്ള തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറപ്പുറത്ത് ചിതറിക്കിടന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കിയെടുത്ത് സുമിയുടെ മടിയിലിട്ടുകൊടുത്തിട്ട് ഞാന്‍ ചോദിച്ചു.

“ഈ ഇലഞ്ഞിപ്പൂക്കള്‍ക്കെന്തു മണമാണ് അല്ലേ?” മടിത്തട്ടില്‍ വീണ പൂക്കള്‍ വാരിയെടുത്ത് മണത്തു അവള്‍.

“നിനക്ക് താഴമ്പൂവിന്റെ സുഗന്ധമാണ്.” റൊമാന്റിക്കാവാന്‍ ഒരു ശ്രമം നടത്തി നോക്കി ഞാന്‍.

“നീയെന്റെ കണ്ണില്‍ എന്താ കാണുന്നത്?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് പിന്നെയും ചുറ്റും വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാനാരംഭിച്ചു ഞാന്‍.

“വെള്ളമടിച്ച് ചുവന്ന് കലങ്ങിയ രണ്ട് ഉണ്ടകണ്ണുകള്‍ അല്ലാതെ അവിടെ എന്താ ഉള്ളത് ഇത്ര കാണാന്‍?”

“അല്ല, എന്തെങ്കിലും ഒരു ഫീലിങ്? ഒരു പ്രതീക്ഷയുടെ തിരയിളക്കം?”

“ആ, നിനക്ക് ഈയിടെയായി ഇത്തിരി ഇളക്കം കൂടുതലാണ്. അസുഖം എനിക്ക് മനസ്സിലാവുന്നുണ്ട്.”

ക്ലബ്ബിന്റെ വാര്‍ഷിക കലാമേള.

സുമിയുടെ പാട്ടുകേള്‍ക്കാന്‍ മുന്‍‌നിരയില്‍ത്തന്നെ ഞാന്‍ സ്ഥാനം പിടിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പാടി.

എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,
എന്തേ എന്‍ നിശ്വാസ സംഗീതം കേട്ടീല
എന്തേ, നിന്‍ പദസ്വനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും
ഏകാന്തമനസ്സിനെ അറിഞ്ഞീല, ഒന്നും പറഞ്ഞീല...

എന്റെ നിശാന്ത സ്വപനങ്ങളില്‍ വന്നു നീ
ഏതോ പ്രണയശലാക പോലെ
എന്തെന്നറിയാത്ത നൊമ്പരത്തിന്‍ സുഖം
എന്തേ ഇനിയുമറിഞ്ഞീല...

പണ്ടെന്നോ കുത്തിക്കുറിച്ച് ഈണമിടാന്‍ അവളുടെ കയ്യില്‍ കൊടുത്തിരുന്ന ഒരു കവിത. അതിപ്പോള്‍ സംഗീതം കൊണ്ട് ജീവന്‍ വയ്പ്പിച്ച് അവളുടെ ശബ്ദത്തില്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍...

പാടിക്കഴിഞ്ഞ് പുറത്തു വന്ന അവളെക്കണ്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു.

“ഡാ, നീ പുകവലിയും കള്ളുകുടിയും നിര്‍ത്തിയാല്‍ നിന്നെ ഞാന്‍ സ്നേഹിക്കാം.” ഒരു മുന്നറിയിപ്പില്ലാതെ അവള്‍ പറഞ്ഞു.

പെട്ടെന്ന് കണ്ണിലിരുട്ട് കയറിയതുപോലെ തോന്നി. കേള്‍ക്കാന്‍ കൊതിച്ചത്... ഒരിക്കല്‍ക്കൂടി...

“എന്താ? എന്താ പറഞ്ഞത്?” ഞാന്‍ അന്തംവിട്ട് ചോദിച്ചു.

“പുകവലിയും കള്ളുകുടിയും നിര്‍ത്താന്‍ ഞാന്‍ നിന്നെ സഹായിക്കാം.” അവള്‍ ആവര്‍ത്തിച്ചു.

“ആദ്യം പറഞ്ഞത് ഇതല്ലല്ലോ. അത് ഒരിക്കല്‍ കൂടി പറയ്.”

“ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്. വേറെ എന്താ നീ കേട്ടത്.”

“സ്നേഹിക്കാം എന്നല്ലേ നീ പറഞ്ഞത്?”

“പിന്നെ, എന്റെ സ്നേഹം കിട്ടിയാലേ നീ ഇതൊക്കെ നിര്‍ത്തുള്ളുവെങ്കില്‍, നീ നിര്‍ത്തണ്ട. നീ നന്നാവില്ലെടാ...”

കലാമേള കഴിഞ്ഞപ്പോള്‍ നേരം കുറെ ഇരുട്ടിയിരുന്നു. സുമിക്ക് കൂട്ടായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഹോട്ടല്‍ സുപ്രഭാതത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍;

“നല്ല മസാ‍ലദോശയുടെ മണം.” അവള്‍ പറഞ്ഞു.

“നിനക്ക് ദോശ വേണമെങ്കില്‍ കഴിച്ചിട്ട് പോകാം.” ഞാന്‍ ഒരു ഫോര്‍മാലിറ്റിക്ക് പറഞ്ഞു നോക്കി. രാവിലെ അച്ഛന്‍ തന്നെ പത്തുരൂപ കോളേജ് കാന്റീനിലെ കല്ലരിച്ചോറിനായി ചിലവാക്കിയത് ഓര്‍മ്മയിലുണ്ട്. എന്നാലും അഭിമാനം വിട്ടുകളയാന്‍ പറ്റില്ലല്ലോ.

“വേണ്ട, ഇന്നിപ്പോള്‍ സമയമില്ല. പിന്നീടൊരിക്കലാവാം...”

സുമിയെ ബസ് കയറ്റിവിട്ട് തിരിച്ചു വരുമ്പോള്‍ സുപ്രഭാതത്തിനുമുന്നില്‍ നേരത്തെ കണ്ട ആ ചെറുപ്പക്കാരന്‍.

“അതു നിങ്ങളുടെ ഭാര്യ ആണോ?”

“അതെന്താ അങ്ങനെ ചോദിച്ചത്?”

“അല്ല, മസാലദോശയുടെ കാര്യം പറഞ്ഞതുകേട്ടു. അതുകൊണ്ട് ചോദിച്ചതാ.”

മസാലദോശ എന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരോട് മാത്രം സംസാരിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്നത് എനിക്കു പുതിയ അറിവായിരുന്നു. കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ചിരിയും പാസാക്കി ഞാന്‍ നടന്നു.

പിറ്റേന്ന് സുമിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു മറുപടി.

“വല്ല ഒട്ടത്തി ലുക്കുള്ള പട്ടത്തിയുമായിരുന്നെങ്കില്‍ ഞാന്‍ അല്ല എന്നു പറഞ്ഞേനേ. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ. അതുകൊണ്ട് ഞാന്‍ ഭാര്യ ആണെന്നാണ് അയാളോട് പറഞ്ഞത്.” ഞാന്‍ വെറുതെ ഒരു നമ്പരിട്ടു നോക്കി.

“നീ മനുഷ്യനെ നാണം കെടുത്തും. നിന്നോട് അങ്ങനെ ചോദിക്കാന്‍ തോന്നിയ ആ മഹാന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ?”

“അതെന്താ, എനിക്കു നീ മാച്ചാവില്ലേ?” നിഷ്ക്കളങ്കമായി ഞാന്‍ ചോദിച്ചു.

“മാച്ചാവും, മാച്ചാവും. നമ്മള്‍ ഒരുമിച്ചു നടന്നാല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ദമ്പതികള്‍ എന്നു പറയും കാണുന്നവര്‍.”

കോളേജ് വിട്ട് പ്രാരാബ്ധങ്ങളുടെ നടുവിലേക്ക്. ഉത്തരവാദിത്വത്തിന്റെ മാറാപ്പേന്തിയ കൌമാരത്തിന്റെ കാലം. ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയോടെ കിട്ടിയ മാര്‍ക്കറ്റിങ് ജോലിയുമായി എറണാകുളത്തേക്ക്.

എറണാകുളത്തുനിന്ന് സുമിക്ക് ആദ്യ കത്ത് എഴുതുമ്പോള്‍ പ്രതീക്ഷയുടെ ഒരു നൂറു നറുതിരി ഉള്ളില്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു.

ഒരാഴ്ചകഴിഞ്ഞ് കിട്ടിയ സുമിയുടെ മറുപടിക്കത്ത് പൊട്ടിച്ച് വായിക്കാനിരുന്നപ്പോള്‍ മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരി.

“ഡാ, ഒരു സന്തോഷവര്‍ത്തമാനം പറയാനുണ്ട്. പിന്നെ, പറഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. എന്റെ കല്യാണം നിശ്ചയിച്ചു.....”

മുഴുവന്‍ വായിച്ചുതീര്‍ത്തു ഒരു നെടുവീര്‍പ്പിട്ട് സന്തോഷത്തോടെ ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.

*******************************************************
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. പുതിയ ഒരു നൂറ്റാണ്ട് പിറന്നു. ഭൂമി സൂര്യനെ ചുറ്റിച്ചുറ്റി ക്ഷീണിച്ചു. കലണ്ടറുകള്‍ വിറ്റ് പലരും പണക്കാരായി...

കൊല്ലം റെയില്‍‌വേ സ്റ്റേഷന്റെ കല്‍ബഞ്ചില്‍ ഇരുന്ന് പക്ഷിനിരീക്ഷണം നടത്തുന്ന ഒരുച്ച നേരം. ഐലന്റ് എക്സ്പ്രസ്സ് വരാന്‍ ഇനിയും സമയം ഉണ്ട്.

തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ജയന്തി ജനത എക്സ്പ്രസ്സില്‍ നിന്നും രണ്ട് കൊച്ചു സുന്ദരികളെയും കൊണ്ട് ഇറങ്ങിയ സ്ത്രീയെ കണ്ടപ്പോള്‍ നല്ല പരിചയം തോന്നി.

ബാഗുമെടുത്ത് ഇപ്പുറത്തെ പ്ലാറ്റ്ഫോമില്‍ക്കൂടി കുറെ മുന്നോട്ട് ഓടി. അതെ അത് സുമി തന്നെ. ആളാകെ മാറിപ്പോയിരിക്കുന്നു.

തീവണ്ടിപ്പാത മുറിച്ചുകടന്ന് മുന്നില്‍ ചെന്ന് ചോദിച്ചു:“എന്നെ ഓര്‍മ്മയുണ്ടോ?”

അത്ഭുതത്തോടെ വിടര്‍ന്ന കണ്ണുകളില്‍ നീര്‍ക്കണങ്ങളുടെ തിളക്കം. “നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവരെപ്പോലെയായിരുന്നില്ലല്ലോ നീയെനിക്ക്.”

മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള്‍ നടന്നു തുടങ്ങിയിരുന്നു, കൂടെ തിരിഞ്ഞുനോക്കി നടന്നു പോകുന്ന ആ സുന്ദരിക്കുട്ടികളും.

*************************************************
വാടിയ താഴമ്പൂ വാസന പൂശിയ
കോടി പുടവതന്‍ പുതുമണമോ...
നിന്‍‌മടിക്കുത്തിലായ് വാരിനിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിന്‍ നറുമണമോ...

ഉമ്പായി പാടുന്നു....