ഒരു വണ്‍‌വേ പ്രണയകാലത്ത്

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഉമ്പായി പാടുന്നു...

ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്ന ഗന്ധമെന്നോതിടേണ്ടൂ...

*************************************************
സോമരാജന്‍ സര്‍ കീറ്റ്സിന്റെ കവിതയില്‍ പിടിച്ച് ആകാശത്തേക്ക് കയറാനുള്ള ശ്രമമാണ്. ഞാനാണെങ്കില്‍ കോട്ടുവായില്‍ ഫോറും സിക്സുമടിച്ച് ഹാഫ് സെഞ്ച്വറി കഴിഞ്ഞു, പതുക്കെ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ക്ലാസ്സിനു പുറത്തൊരു ബഹളം കേട്ട് എന്നാ‍പ്പിനെ ഇടപെട്ടുകളയാം എന്നു കരുതി ചാടി പുറത്തിറങ്ങി. അവിടെ പാര്‍ട്ടിഭേദമന്യേ ഒരു സമരത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നു. ആഹാ...

“സംഭവം എന്താ?” എസ്.എഫ്.ഐയുടെ ഒരു ചോട്ടാ നേതാവിനോട് ചോദിച്ചു.

“ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ ചന്ദ്രന്‍ സാറിനെ പൊലീസ് തല്ലി. അതും പൊലീസ് ക്ലബ്ബിന്റെ മുന്നില്‍ വച്ച്.”

“ഇതു ഞാന്‍ പ്രതീക്ഷിച്ചതാ. ഫൊണെറ്റിക്സ് ക്ലാസ്സില്‍ വന്ന് പുല്ലീസ് പുല്ലീസ് എന്ന് പറഞ്ഞപ്പോഴേ ഞാന്‍ വിചാരിചതാ. അങ്ങേര്‍ക്ക് മര്യാദയ്ക്ക് പോലീസ് എന്നു പറഞ്ഞൂടേ” പ്രമോദ് വാചാലനായി.

“അതിനു ശരിക്കുള്ള പ്രൊനണ്‍സിയേഷന്‍ അങ്ങനെയായത് സാറിന്റെ കുഴപ്പമാണോ? പുള്ളി വല്ല പൊലീസുകാരനേയും പോയി പുല്ലീസ് എന്നു വിളിച്ചിട്ടുണ്ടാവും.” ഞാന്‍ പറഞ്ഞു.

“സംഭവം എന്തായാലും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. വാ നമുക്ക് ചിന്നക്കടയിലേക്ക് പോവാം. അവിടെ ചെന്നിട്ട് ആലോചിക്കാം ഇനി എങ്ങോട്ടാണെന്ന്.” പ്രമോദിന്റെ സജഷന്‍.

ചിന്നക്കടയില്‍ ചെന്ന് ഒരു തീയറ്ററ് സര്‍വ്വേ നടത്തി നോക്കി. കൊള്ളാവുന്ന ഒരു സിനിമയില്ല. എന്നാല്‍ പിന്നെ ഞാന്‍ പോണടെ എന്നു പാഞ്ഞു പ്രമോദ് വീട്ടിലേക്ക് വിട്ടു.

കറങ്ങിത്തിരിഞ്ഞു നിന്നിട്ട് കാര്യമില്ല എന്നു തോന്നിയപ്പോള്‍ വീട്ടില്‍ പോയാലോ എന്നൊരു ആലോചന.

ഏയ് അതു ശരിയാവില്ല. വൈകിട്ട് കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിനില്‍ത്തന്നെ വേണം വീട്ടില്‍ പോവാന്‍. കുറച്ചു ദിവസമായി ഒരു സുന്ദരിക്കോതയെ കണ്ണുകള്‍ കൊണ്ട് കറക്കി കറക്കി വളച്ച് വളച്ച് വച്ചിരിക്കുന്നു. അതു മിസ്സാക്കാനോ... ഏയ്, ശരിയാവില്ല.

എന്നാല്‍ പിന്നെ ക്ലബ്ബില്‍ പോയി കുറച്ചു സമയം വായിച്ചിരിക്കാം.

ക്ലബ്ബില്‍ എത്തിയപ്പോഴാണ് ഓര്‍ത്തത് വൈകിട്ട് പാട്ടു പ്രാക്റ്റീസും ഉള്ളതാണ്. പാട്ട് പാടാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു കൊണ്ടുവരാം എന്ന് ഏറ്റിട്ടു പോയ വിനുവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. എല്ലാം കയറി ഏല്‍ക്കും, എന്നിട്ട് അവസാനം കാലുമാറുകയും ചെയ്യും. ഇനി അതിനും ഞാന്‍ തന്നെ ഓടണോ എന്തോ.

ചിന്തകള്‍ കാടുകയറിയപ്പോള്‍, കാലുകള്‍ പൊക്കി മേശപ്പുറത്തേക്ക് വച്ചു. കസേരയില്‍ ഒന്നു നീണ്ടുനിവര്‍ന്ന് ഇരുന്നു. അറിയാതെ ഉറങ്ങിപ്പോയി.

ഉറക്കം അങ്ങനെ കണ്ടിന്യൂ ചെയ്തോണ്ടിരുന്നപ്പോഴാണ് ഒരു കിളിനാദം.

കണ്ണുതുറന്നു നോക്കിയപ്പോള്‍ മുന്നില്‍ ഒരു പെണ്‍കുട്ടി. ചന്ദനത്തിന്റെ നിറം, പട്ടു പാവാട, മുല്ലപ്പൂവിന്റെ മണം. കണ്ണു മഞ്ഞളിച്ചുപോയി.

ട്രെയിനിലെ സുന്ദരിയെ സ്വപ്നം ക്ണടതാണോ എന്ന് ഒരു നിമിഷം സംശയിച്ചു.

കണ്ണു തിരുമ്മി ഒന്നു കൂടി നോക്കി. അല്ല, സ്വപ്നമല്ല, യാഥാര്‍ത്ഥ്യം തന്നെ. ഇതേതാ ഈ സുന്ദരി?

“വിനു ഉണ്ടോ?” ചോദ്യം എന്നോടാണ്.

അതു ശരി. അപ്പോള്‍ ഇത് അവന്റെ ലീലാവിലാസത്തിന്റെ ഭാഗമാണല്ലേ?

“ഇല്ലല്ലോ. കുട്ടി ഏതാ?” എന്റെ ജിജ്ഞാസ ഉണര്‍ന്നു.

“ക്ലബ്ബിന്റെ ആരും ഇല്ലേ ഇവിടെ?” മറുചോദ്യം.

അതു ശരി. മുന്നിലുള്ള മേശയില്‍ കാലും കയറ്റി വച്ചിരുന്ന് ഉറങ്ങുന്ന എന്നെ കണ്ടപ്പോള്‍ സെക്യൂരിറ്റി ആണെന്ന് വിചാ‍രിച്ചിട്ടുണ്ടാവും.

“ഞാന്‍ ക്ലബ്ബിന്റെ ആളാണ്. എന്താ കാര്യം?” ഞാന്‍ കുറച്ച് വെയിറ്റിട്ടു നോക്കി.

“വിനു പറഞ്ഞിട്ട് വന്നതാ, പാട്ടുപാടാന്‍.”

“ഹതു ശരി, ഇരിക്കൂ, ഹെന്താ പേര്? ഹെവിടാ വീട്? ഹേതു കോളേജിലാ?” ഞാന്‍ പരവശനായി.

“എന്റെ പേര് സുമിത്ര, വിമന്‍സ് കോളേജില്‍ സംഗീതം പഠിക്കുന്നു.”

“അതെന്താ വീട്ടില്‍ ഇരുന്നു സംഗീതം പഠിക്കാന്‍ പറ്റില്ലേ?”

“അല്ല, ബി.എ. മ്യൂസിക്.”

അതു ശരി, അപ്പോള്‍ സംഗീതത്തിനുമുണ്ട് ബി.എ. അല്ലേ? അതിപ്പോഴാണ് അറിയുന്നത്.

ഒന്നു വോയിസ്സ് ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്നു മനസ്സിലിരുന്നു ആരോ പറഞ്ഞെങ്കിലും, അത്രയ്ക്ക് അത്യാഗ്രഹം വേണ്ട എന്ന് മനസ്സിന്റെ വേറൊരു മൂലയില്‍ ഇരുന്നു വേറെയാരോ പറഞ്ഞു.

എന്തായാലും വിനു വരുന്നതു വരെ ആ സുന്ദരിയെ അവിടെ പിടിച്ചിരുത്തി സംസാരിച്ച് ബയൊഡാറ്റ മുഴുവന്‍ പേജുകളും മനസ്സിലാക്കിയെടുക്കുകയും എന്റെ ബയോഡാറ്റയുടെ കുറച്ചു പേജുകള്‍ മാത്രം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

വൈകിട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനിലെ സുന്ദരിക്ക് സൌന്ദര്യം പോരെന്നും, ഉയരം പോരെന്നും, നിറം പോരെന്നുമൊക്കെ എനിക്ക് തോന്നിയതെന്തുകൊണ്ടെന്ന് ഇപ്പോഴും എനിക്ക് വലിയ നിശ്ചയമില്ല.

പാടിപ്പാടി ചുണ്ടുകള്‍ തേഞ്ഞില്ലെങ്കിലും പാട്ടുകേള്‍ക്കാനും പാടുന്നവരെ കാണാനും നടന്ന് നടന്ന് എന്റെ ചെരുപ്പു തേഞ്ഞു.

അതുകൊണ്ടൊരു ഗുണം ഉണ്ടായി. മൂന്നു മാസം കൊണ്ട് സുമിയുമായി നല്ല സൌഹൃദം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. മറ്റാരെക്കാള്‍ കൂടുതല്‍ സമയം അവള്‍ എന്നോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി.

അതോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. എനിക്കെന്തോ കുഴപ്പമുണ്ട്. ഇപ്പോള്‍ കണ്ണടച്ചാല്‍, അവള്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം പാടാന്‍ തുടങ്ങി, ഞാന്‍ അതു ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.

എന്നെങ്കിലും അവളുടെ മനസ്സിന്റെ പടി കടന്ന് ചെല്ലണമെന്ന് ഒരാഗ്രഹമുണ്ടെങ്കിലും അതു ഒന്നു തുറന്നു പറയണമെങ്കില്‍ ഒരു രണ്ട് പെഗ്ഗ് റമ്മും 2 വിത്സും വേണമെന്ന നിലപാടിലാണ് ഞാനിപ്പോള്‍. പക്ഷെ, വെള്ളമടിച്ചിട്ട് അവളുടെ അടുത്ത് ചെന്നാല്‍, പടി കടക്കാന്‍ പോയിട്ട്, പടിയടച്ച് പിണ്ഡം വെയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും എന്ന് എനിക്കു മനസ്സിലായി.

എന്തായാലും ചുമ്മാ ഒന്നു നമ്പരിട്ടു നോക്കാം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണ് ക്ലബ്ബില്‍ നിന്നും എല്ലാവരും കൂടി ടെറ്റാനിക് കാണാന്‍ പോയത്.

പടം കണ്ടിട്ട് ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ സുമിയെ ഒന്നു തോണ്ടിയിട്ട് പറഞ്ഞു: “നമുക്ക് റോസും ജാക്കുമാവാം. എന്നിട്ട് ക്ലബ്ബിന്റെ മുകളില്‍ കയറി ഇങ്ങനെ കൈവിരിച്ച് നില്ക്കാം.”

“നീ ചാക്കാവുന്നതാ നല്ലത്. എന്റെ അച്ചനും ചേട്ടന്മാര്‍ക്കും കൂട്ടി കെട്ടിത്തൂക്കിയിട്ട് ഇടിച്ചു പഠിക്കാം.”

“നീ ഒട്ടും റൊമാന്റിക്കല്ല.” ഞാന്‍ എന്റെ നിരാശ മറച്ചുവച്ചില്ല.

പിന്നിടൊരിക്കല്‍ ഒരു വിനോദയാത്രയില്‍ വച്ച് നാഗര്‍കോവിലിനടുത്തുള്ള തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറപ്പുറത്ത് ചിതറിക്കിടന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കിയെടുത്ത് സുമിയുടെ മടിയിലിട്ടുകൊടുത്തിട്ട് ഞാന്‍ ചോദിച്ചു.

“ഈ ഇലഞ്ഞിപ്പൂക്കള്‍ക്കെന്തു മണമാണ് അല്ലേ?” മടിത്തട്ടില്‍ വീണ പൂക്കള്‍ വാരിയെടുത്ത് മണത്തു അവള്‍.

“നിനക്ക് താഴമ്പൂവിന്റെ സുഗന്ധമാണ്.” റൊമാന്റിക്കാവാന്‍ ഒരു ശ്രമം നടത്തി നോക്കി ഞാന്‍.

“നീയെന്റെ കണ്ണില്‍ എന്താ കാണുന്നത്?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് പിന്നെയും ചുറ്റും വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാനാരംഭിച്ചു ഞാന്‍.

“വെള്ളമടിച്ച് ചുവന്ന് കലങ്ങിയ രണ്ട് ഉണ്ടകണ്ണുകള്‍ അല്ലാതെ അവിടെ എന്താ ഉള്ളത് ഇത്ര കാണാന്‍?”

“അല്ല, എന്തെങ്കിലും ഒരു ഫീലിങ്? ഒരു പ്രതീക്ഷയുടെ തിരയിളക്കം?”

“ആ, നിനക്ക് ഈയിടെയായി ഇത്തിരി ഇളക്കം കൂടുതലാണ്. അസുഖം എനിക്ക് മനസ്സിലാവുന്നുണ്ട്.”

ക്ലബ്ബിന്റെ വാര്‍ഷിക കലാമേള.

സുമിയുടെ പാട്ടുകേള്‍ക്കാന്‍ മുന്‍‌നിരയില്‍ത്തന്നെ ഞാന്‍ സ്ഥാനം പിടിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പാടി.

എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,
എന്തേ എന്‍ നിശ്വാസ സംഗീതം കേട്ടീല
എന്തേ, നിന്‍ പദസ്വനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും
ഏകാന്തമനസ്സിനെ അറിഞ്ഞീല, ഒന്നും പറഞ്ഞീല...

എന്റെ നിശാന്ത സ്വപനങ്ങളില്‍ വന്നു നീ
ഏതോ പ്രണയശലാക പോലെ
എന്തെന്നറിയാത്ത നൊമ്പരത്തിന്‍ സുഖം
എന്തേ ഇനിയുമറിഞ്ഞീല...

പണ്ടെന്നോ കുത്തിക്കുറിച്ച് ഈണമിടാന്‍ അവളുടെ കയ്യില്‍ കൊടുത്തിരുന്ന ഒരു കവിത. അതിപ്പോള്‍ സംഗീതം കൊണ്ട് ജീവന്‍ വയ്പ്പിച്ച് അവളുടെ ശബ്ദത്തില്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍...

പാടിക്കഴിഞ്ഞ് പുറത്തു വന്ന അവളെക്കണ്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു.

“ഡാ, നീ പുകവലിയും കള്ളുകുടിയും നിര്‍ത്തിയാല്‍ നിന്നെ ഞാന്‍ സ്നേഹിക്കാം.” ഒരു മുന്നറിയിപ്പില്ലാതെ അവള്‍ പറഞ്ഞു.

പെട്ടെന്ന് കണ്ണിലിരുട്ട് കയറിയതുപോലെ തോന്നി. കേള്‍ക്കാന്‍ കൊതിച്ചത്... ഒരിക്കല്‍ക്കൂടി...

“എന്താ? എന്താ പറഞ്ഞത്?” ഞാന്‍ അന്തംവിട്ട് ചോദിച്ചു.

“പുകവലിയും കള്ളുകുടിയും നിര്‍ത്താന്‍ ഞാന്‍ നിന്നെ സഹായിക്കാം.” അവള്‍ ആവര്‍ത്തിച്ചു.

“ആദ്യം പറഞ്ഞത് ഇതല്ലല്ലോ. അത് ഒരിക്കല്‍ കൂടി പറയ്.”

“ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്. വേറെ എന്താ നീ കേട്ടത്.”

“സ്നേഹിക്കാം എന്നല്ലേ നീ പറഞ്ഞത്?”

“പിന്നെ, എന്റെ സ്നേഹം കിട്ടിയാലേ നീ ഇതൊക്കെ നിര്‍ത്തുള്ളുവെങ്കില്‍, നീ നിര്‍ത്തണ്ട. നീ നന്നാവില്ലെടാ...”

കലാമേള കഴിഞ്ഞപ്പോള്‍ നേരം കുറെ ഇരുട്ടിയിരുന്നു. സുമിക്ക് കൂട്ടായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഹോട്ടല്‍ സുപ്രഭാതത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍;

“നല്ല മസാ‍ലദോശയുടെ മണം.” അവള്‍ പറഞ്ഞു.

“നിനക്ക് ദോശ വേണമെങ്കില്‍ കഴിച്ചിട്ട് പോകാം.” ഞാന്‍ ഒരു ഫോര്‍മാലിറ്റിക്ക് പറഞ്ഞു നോക്കി. രാവിലെ അച്ഛന്‍ തന്നെ പത്തുരൂപ കോളേജ് കാന്റീനിലെ കല്ലരിച്ചോറിനായി ചിലവാക്കിയത് ഓര്‍മ്മയിലുണ്ട്. എന്നാലും അഭിമാനം വിട്ടുകളയാന്‍ പറ്റില്ലല്ലോ.

“വേണ്ട, ഇന്നിപ്പോള്‍ സമയമില്ല. പിന്നീടൊരിക്കലാവാം...”

സുമിയെ ബസ് കയറ്റിവിട്ട് തിരിച്ചു വരുമ്പോള്‍ സുപ്രഭാതത്തിനുമുന്നില്‍ നേരത്തെ കണ്ട ആ ചെറുപ്പക്കാരന്‍.

“അതു നിങ്ങളുടെ ഭാര്യ ആണോ?”

“അതെന്താ അങ്ങനെ ചോദിച്ചത്?”

“അല്ല, മസാലദോശയുടെ കാര്യം പറഞ്ഞതുകേട്ടു. അതുകൊണ്ട് ചോദിച്ചതാ.”

മസാലദോശ എന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരോട് മാത്രം സംസാരിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്നത് എനിക്കു പുതിയ അറിവായിരുന്നു. കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ചിരിയും പാസാക്കി ഞാന്‍ നടന്നു.

പിറ്റേന്ന് സുമിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു മറുപടി.

“വല്ല ഒട്ടത്തി ലുക്കുള്ള പട്ടത്തിയുമായിരുന്നെങ്കില്‍ ഞാന്‍ അല്ല എന്നു പറഞ്ഞേനേ. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ. അതുകൊണ്ട് ഞാന്‍ ഭാര്യ ആണെന്നാണ് അയാളോട് പറഞ്ഞത്.” ഞാന്‍ വെറുതെ ഒരു നമ്പരിട്ടു നോക്കി.

“നീ മനുഷ്യനെ നാണം കെടുത്തും. നിന്നോട് അങ്ങനെ ചോദിക്കാന്‍ തോന്നിയ ആ മഹാന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ?”

“അതെന്താ, എനിക്കു നീ മാച്ചാവില്ലേ?” നിഷ്ക്കളങ്കമായി ഞാന്‍ ചോദിച്ചു.

“മാച്ചാവും, മാച്ചാവും. നമ്മള്‍ ഒരുമിച്ചു നടന്നാല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ദമ്പതികള്‍ എന്നു പറയും കാണുന്നവര്‍.”

കോളേജ് വിട്ട് പ്രാരാബ്ധങ്ങളുടെ നടുവിലേക്ക്. ഉത്തരവാദിത്വത്തിന്റെ മാറാപ്പേന്തിയ കൌമാരത്തിന്റെ കാലം. ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയോടെ കിട്ടിയ മാര്‍ക്കറ്റിങ് ജോലിയുമായി എറണാകുളത്തേക്ക്.

എറണാകുളത്തുനിന്ന് സുമിക്ക് ആദ്യ കത്ത് എഴുതുമ്പോള്‍ പ്രതീക്ഷയുടെ ഒരു നൂറു നറുതിരി ഉള്ളില്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു.

ഒരാഴ്ചകഴിഞ്ഞ് കിട്ടിയ സുമിയുടെ മറുപടിക്കത്ത് പൊട്ടിച്ച് വായിക്കാനിരുന്നപ്പോള്‍ മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരി.

“ഡാ, ഒരു സന്തോഷവര്‍ത്തമാനം പറയാനുണ്ട്. പിന്നെ, പറഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. എന്റെ കല്യാണം നിശ്ചയിച്ചു.....”

മുഴുവന്‍ വായിച്ചുതീര്‍ത്തു ഒരു നെടുവീര്‍പ്പിട്ട് സന്തോഷത്തോടെ ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.

*******************************************************
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. പുതിയ ഒരു നൂറ്റാണ്ട് പിറന്നു. ഭൂമി സൂര്യനെ ചുറ്റിച്ചുറ്റി ക്ഷീണിച്ചു. കലണ്ടറുകള്‍ വിറ്റ് പലരും പണക്കാരായി...

കൊല്ലം റെയില്‍‌വേ സ്റ്റേഷന്റെ കല്‍ബഞ്ചില്‍ ഇരുന്ന് പക്ഷിനിരീക്ഷണം നടത്തുന്ന ഒരുച്ച നേരം. ഐലന്റ് എക്സ്പ്രസ്സ് വരാന്‍ ഇനിയും സമയം ഉണ്ട്.

തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ജയന്തി ജനത എക്സ്പ്രസ്സില്‍ നിന്നും രണ്ട് കൊച്ചു സുന്ദരികളെയും കൊണ്ട് ഇറങ്ങിയ സ്ത്രീയെ കണ്ടപ്പോള്‍ നല്ല പരിചയം തോന്നി.

ബാഗുമെടുത്ത് ഇപ്പുറത്തെ പ്ലാറ്റ്ഫോമില്‍ക്കൂടി കുറെ മുന്നോട്ട് ഓടി. അതെ അത് സുമി തന്നെ. ആളാകെ മാറിപ്പോയിരിക്കുന്നു.

തീവണ്ടിപ്പാത മുറിച്ചുകടന്ന് മുന്നില്‍ ചെന്ന് ചോദിച്ചു:“എന്നെ ഓര്‍മ്മയുണ്ടോ?”

അത്ഭുതത്തോടെ വിടര്‍ന്ന കണ്ണുകളില്‍ നീര്‍ക്കണങ്ങളുടെ തിളക്കം. “നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവരെപ്പോലെയായിരുന്നില്ലല്ലോ നീയെനിക്ക്.”

മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള്‍ നടന്നു തുടങ്ങിയിരുന്നു, കൂടെ തിരിഞ്ഞുനോക്കി നടന്നു പോകുന്ന ആ സുന്ദരിക്കുട്ടികളും.

*************************************************
വാടിയ താഴമ്പൂ വാസന പൂശിയ
കോടി പുടവതന്‍ പുതുമണമോ...
നിന്‍‌മടിക്കുത്തിലായ് വാരിനിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിന്‍ നറുമണമോ...

ഉമ്പായി പാടുന്നു....

58 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള്‍ നടന്നു തുടങ്ങിയിരുന്നു, കൂടെ തിരിഞ്ഞുനോക്കി നടന്നു പോകുന്ന ആ സുന്ദരിക്കുട്ടികളും.

ഒരു വണ്‍‌വേ പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം തളിരിട്ട വഴികളിലൂടെ പതുക്കെയൊരു യാത്ര... ഓര്‍മ്മകളില്‍
എന്നും പുഞ്ചിരിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാ മനസ്സുകളിലും
ഒരു പൂമൊട്ടായ് ചാഞ്ചാടുമല്ലേ...

നര്‍മ്മത്തിലൂടെ, ഒരിഷ്ടത്തിലൂടെ, പിന്നെയൊരു നഷ്ടബോധത്തിലൂടെ,
ഒടുവിലൊരു മധുരിക്കുന്ന ഓര്‍മ്മയായ പ്രണയക്കുറിപ്പ് മനോഹരമായി!

പാമരന്‍ said...

മുനിയണ്ണാ.. മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ.. ഒന്നു മുട്ടി, തുറന്നില്ല.. പിന്നെ വേറെ വല്ല വാതിലിലും മുട്ടിനോക്കിയോ? ഒരു വാതില്‍ അടയുംബോള്‍ വേറൊരെണ്ണം തുറക്കും എന്നും ആണല്ലോ.. :)

എഴുത്തിഷ്ടപ്പെട്ടു!

ശ്രീവല്ലഭന്‍. said...

വാല്‍മീകി,

വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്തും അവതരണത്തിലെ വൈവിദ്ധ്യവും.
എന്തൊരു നല്ല പാട്ട്. പലപ്രാവശ്യം കേട്ടു. മറ്റൊന്നും പറയാനില്ല!

ബാജി ഓടംവേലി said...

മനസ്സിനു വിഷമമുള്ള കാര്യങ്ങളും
വളരെ ഭംഗിയായി അവതരിപ്പിക്കാനറിയാം...
നാം ചൂണ്ടയിട്ടുകൊണ്ടേയിരിക്കുക...
ആ വിധിയില്‍ കുരുങ്ങാന്‍ ഒരു തിമിംഗലമുണ്ടാകും..

Santhosh said...

ഹും, നടക്കട്ടെ, നടക്കട്ടെ... ഇപ്പോള്‍ കടാപ്പുറത്തുകൂടെ ഇതുമാലോചിച്ചു് അലയാറുണ്ടോ? :)

കാപ്പിലാന്‍ said...

നല്ല പാട്ടു മാഷേ,ഇനി ഇങ്ങനെ നല്ല പാട്ടുകള്‍ ഇടണം .പ്ലീസ് .നഷ്ടപ്പെട്ട പ്രണയം എന്നും മനസ്സില്‍ മുറിവ്‌ പകര്‍ന്നു നില്‍ക്കും അല്ലേ മാഷേ..നല്ല അവതരണം

കാപ്പിലാന്‍ said...

ഇത് വായിച്ചു കഴിഞ്ഞപ്പഴ ഇത് എന്‍റെ സിന്ധുവുമായി ഒരു ടച്ചിങ്ങ്സ് ,ങ്ങ ..ഉമ്പായി പാടട്ടെ ..പ്രാണനിന്‍ പ്രണനാം

ബാബുരാജ് ഭഗവതി said...

ചങ്ങാതി
ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ.........
മനോഹരമായ പാട്ട്,കവിത.........

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
മാണിക്യം said...

പാ‍ടുക ഉമ്പായി പാടൂ....

സുപ്രഭാതതിലെ മസാലദോശയുടെ മണം ക്ലോക്ക് റ്റവ്വറിന്റെ താഴെ വരെ എത്തും.. ഇപ്പൊ ആ ഒര്‍മ്മ എന്റെ മൂക്കിലും തുളച്ചു കയറുന്നു

പ്രണയകാലത്തെ ഓരോ മണങ്ങളേ!!

നല്ല എഴുത്ത്
കൊല്ലം പശ്ചാത്തലത്തില്‍ .....
എസ് എനിലെ സമരം
എന്നെന്നും മനസ്സില്‍ തങ്ങി നില്‍ക്കും തന്നെ..

G.MANU said...

ഈശ്വരാ..

മുനിക്കും ഇങ്ങനെ ഒരു പുണ്യകാലമോ..
മസാലദോശപാര്‍ട്ടും, മറ്റുപല പാര്‍ട്ടും വായിച്ച് ശരിക്കും ചിരിച്ചെങ്കിലും, എന്റെ മാഷേ കാലത്തെ ഞാന്‍ അങ്ങ് വല്ലാതെ റൊമാന്റിക് ആയി കേട്ടോ.
കസറന്‍ പോസ്റ്റ്.. കൊടുകൈ..

ഓര്‍മ്മകളില്‍ ഒരു ഫ്ലാഷ് ബ്ലാക്ക് മിന്നുന്നു..
സെക്കന്റ് ഇയര്‍ ഡിഗ്രിയിലെ ഒരു സുന്ദരി, ച്ചാല്‍ മാദകം പ്ലസ് ശാലീനം സമാസമം. പിന്നെന്ന്താലോചിക്കാന്‍.. പ്രണയം വണ്‍ വേയില്‍ തളിര്‍ത്തു. ആ കുതിരവാലിയുടെ ചില അണ്‍ എക്സ്പറ്റഡ് ചേഷ്ടകള്‍ കണ്ടപ്പോള്‍ ഞാനും ഉറപ്പിച്ചു. ലെറ്റ് മീ മേക് രാത്ത്‌സ് നിദ്രാവിഹീന്‍സ്..

പതിവിലും സുന്ദരിയായി സെറ്റുടുത്തു മുല്ലപ്പൂചൂടി, ബെഞ്ചില്‍ ഓള്‍ ഇരുന്ന ഒരുദിനം ഇന്നലെപോലെ നാന്‍ ഓര്‍ക്കുന്നു. എനിക്കുവേണ്ടീ എന്ന് നൂറുവട്ടം ഉറപ്പിച്ചു ചാടി അടുത്തു ചെന്ന നാളും...
പിന്നല്ലേ അറിഞ്ഞത് പഹയത്തി അവളുടെ പ്രീഡിഗ്രിക്കാലത്തെ ബോയ്ഫ്രണ്ടിനുവേണ്ടി മേക്കപ്പിട്ടെതെന്ന്.. ഓന്‍ വന്നു.. ദൂരെ ഒരു എഞ്ചിനീയറിംഗ് കോളജില്‍ നിന്ന്.. സ്പെഷ്യല്‍ ദേവി ദര്‍ശനാര്‍ഥം.

കര്‍ത്താവേ ..അന്നു ഉളുക്കിയ മനസിന്റെ ചതവ് സ്റ്റില്‍ ദെയര്‍.. രണ്ടുടുപ്പും ഒരു മുണ്ടും മാത്രം അസെറ്റായുള്ളവനു പ്രണയത്തിലേക്ക് നോ എന്ട്രി എന്ന് തിരിച്ചറിഞ്ഞു അന്ന്, ആ നിമിഷം ആ പരിപാടി സ്റ്റോപ്പ്ഡ്.....

വര്‍ഷങള്‍ പൊഴിഞ്ഞപ്പോള്‍, എസ്.ബി.ഐ യുടെ കാഷ് കൌണ്ടറില്‍ അതേ വട്ടമുഖത്തെ അവിചാരിതമായി തിരിച്ചറിഞ്ഞപ്പോള്‍ ഓള്‍ ചിരിച്ച ചിരിയിലും എന്റ് വേണ്ടാതീനം പുതിയ ഡെഫനിഷന്‍സ് തേടിയത് മറ്റൊരു കഥ...

(ഇതൊരു പോസ്റ്റാക്കാന്‍ ഇരുന്നതാണു..ബട്ട്..ഇമോഷണനായി പറഞ്ഞു പോയി..ഹ ഹ ഹ ഷമി....)

Unknown said...

പടം കണ്ടിട്ട് ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ സുമിയെ ഒന്നു തോണ്ടിയിട്ട് പറഞ്ഞു: “നമുക്ക് റോസും ജാക്കുമാവാം. എന്നിട്ട് ക്ലബ്ബിന്റെ മുകളില്‍ കയറി ഇങ്ങനെ കൈവിരിച്ച് നില്ക്കാം.”

കോള്ളാ വാല്‍ മീകി മാഷെ ഭാവന അപ്പോ ആളും
അന്നു ഒരു ഹിറൊ അയിരുന്നു..പിന്നെ ആ പാട്ട് ഞാനെന്റെ കാമുകിക്കു വേണ്ടി മാറ്റി വ്യ്കുന്നു

Unknown said...

ഒരു നിമിഷം ഞാന്റെ ദേവിയെ ഓര്‍ത്തു
ettumanoorappan.blogspot.com

തോന്ന്യാസി said...

ഉമ്പായീടെ പാട്ട്, മസാലദോശ ജാക്കും റോസും....എന്തൊ പറ്റി ആദി കവിക്ക്.........

എന്തായാലും ആ ചേച്ചി രക്ഷപ്പെട്ടു........

R. said...

ഈച്വരാ ആദികവിക്കും...??

ഫണറ്റിക്സ്, ഫണറ്റിക്സ്.
10 പ്രാവശ്യം‌ ഇമ്പൊസിഷനെഴുതി പോസ്റ്റിട്, ട്ടാ. :-D

കുഞ്ഞന്‍ said...

മാഷെ...

ഇത്രയും റൊമാന്റിക്കയിട്ടുള്ള ഒരു കുറിപ്പ് അടുത്തെങ്ങും ഞാന്‍ വായിച്ചിട്ടില്ല. അതിന്റെ കൂടെ ഉമ്പായിയുടെ മാധുരി കൂടിയാകുമ്പോള്‍... ഒന്നും പറയാനില്ല കുട്ടാ..

പിന്നെ അവസാനം പറഞ്ഞ ഒരു കാര്യം അത്രക്കങ്ങ് വിശ്വസിച്ചിട്ടില്ല, പക്ഷി നിരീക്ഷണം...:(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“കലണ്ടറുകള്‍ വിറ്റ് പലരും പണക്കാരായി” നല്ല കണ്ടുപിടുത്തം...വല്ല അവാര്‍ഡ് സിനിമയ്ക്കാരും കണ്ടിരുന്നേല്‍!!!

nandakumar said...

അറിയാതെ പോയ പ്രണയവും പറയാതെ പോയ പ്രണയവും ഓര്‍മ്മകളുടെ ജലബിന്ദുക്കളാല്‍ നനയുമ്പോള്‍ നീറും. കുറേ നേരം ആ നീറ്റലങ്ങിനെ നില്‍ക്കും.. കാലം മായ്ക്കാത്ത മുറിവുകളില്ലെങ്കിലും.

ഈ രചനാ ശൈലി വളരെയേറെ ഇഷ്ടമായി. അതിനു കൊടുകൈ..ആദ്യം. ‘മസാലദോശ’യെ ക്കുറിച്ചു ഒരാള്‍ ചൊദിച്ച കമന്റ് ഞാന്‍ വിശ്വസിച്ചില്ല. ഒരു പഞ്ചിനു വേണ്ടി എഴുതിയതാണെന്നറിയാം. പക്ഷെ ഒരു യാഥാര്‍ത്ഥ്യത്തെയും അംഗീകരിക്കാന്‍ മടിക്കുന്ന നമ്മുടെ കാല്‍പ്പനിക മനസ്സുണ്ടല്ലോ..ഹൊ!! ശരിക്കും ഒരു അനുഭവം തന്നെയായി മാഷെ ഈ ഓര്‍മ്മ. നന്ദി, ഒരു പ്രണയാനുഭവം പകര്‍ന്നു തന്നതിന്.

പ്രിയ said...

“ഡാ, നീ പുകവലിയും കള്ളുകുടിയും നിര്‍ത്തിയാല്‍ നിന്നെ ഞാന്‍ സ്നേഹിക്കാം.”

ശോ, സഹായിക്കാം ന്നുള്ളത് ഇങ്ങനെം മോര്ഫിംഗ് നടത്താന് പറ്റുമാരുന്നോ. മൊത്തം അടിപൊളി (സത്യായിട്ടും അതിലെ ആ പ്രണയവും നിരാശയും ഒന്നും ആരും കാണില്ലട്ടോ. അതെങ്ങനാ, പൊട്ടിച്ചിരി കഴിഞ്ഞു അതിനെപ്പളാ സമയം കിട്ട്യാ )

പുനര്‍ജ്ജനി said...

നല്ല രസമുണ്ട്‌ വായിക്കാന്‍

simy nazareth said...

ഈ സുമിയെ ഞാനറിയുമോ? വൈ.എം.സി.എ. ഇല്‍ ഉണ്ടാരുന്നോ?

കലക്കി :)

പൈങ്ങോടന്‍ said...

എന്നെ മറക്കരുതേ എന്നെ വെറുക്കരുതേ
കണ്മണി ഒരു നാളും
നീയെന്റെ ജീവനല്ലേ


വാല്‍മീകി..മനോഹരമായി എഴുതിയിരിക്കുന്നു.പിന്നെ മസാലദോശയുടെ കാര്യം ഇനിയും മനസ്സിലാക്കിയിട്ടില്ലെങ്കില്‍, അതൊരു പ്രശ്നമാണേ..ഹ ഹ ഹ

ശ്രീ said...

വാല്‍മീകി മാഷേ...
സൂപ്പര്‍... ടച്ചിങ്ങ്.

ഒരു കൊച്ചു നൊമ്പരം നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചൂല്ലേ? നന്നായി എഴുതിയിരിയ്ക്കുന്നൂട്ടോ...

പിന്നേയ്, അന്നെഴുതിയ ആ ഗാനം മുഴുവന്‍ വരികളാക്കി പോസ്റ്റിയാല്‍ നന്നായിരുന്നൂ...
:)

Kaithamullu said...

പ്രണയം വായിച്ചു,
കമെന്റ്സും വായിച്ചു,
എന്നിട്ടും ഉമ്പായിടെ പാട്ട് തീര്‍ന്നില്ല......

-ആദികവേ, നന്നായി ഇതും.
ഇങ്ങിനെ എത്രയെത്ര.....അല്ലെ?

Rare Rose said...

വാല്‍മീകി., ഉമ്പായിയുടെ മനസ്സിലേക്കൊഴുകുന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഈ പ്രണയക്കുറിപ്പ് വായിച്ചപ്പോള്‍ പ്രണയം പെയ്തു തോര്‍ന്ന പോലെ..വളരെ ഇഷ്ടാ‍യി എഴുത്തു..സുമിയുടെ ഉരുളക്കുപ്പേരി പോലുള്ള കിടിലന്‍ മറുപടികള്‍ വായിച്ചു ചിരിച്ചെങ്കിലും.. ആ പ്രാണന്റെ പ്രാണനാം കൂട്ടുകാരി പറന്നകന്നു പോയപ്പോള്‍ എവിടെയൊക്കെയോ ഒരു നൊമ്പരം..

d said...

നന്നായി ഈ പ്രണയ കഥ.. അതൊരു വണ്‌വേ പ്രണയം ആയിരുന്നില്ലെന്ന് തോന്നുന്നു.ശരിക്കും ഒരു നഷ്‌ട പ്രണയമല്ലേ? റെയില്‍‌വേ സ്റ്റേഷനില്‍ കണ്ടപ്പോള്‍ പെട്ടെന്നോടിയൊളിച്ച കൂട്ടുകാരിയെ കണ്ടിട്ട് അത് മനസ്സിലായില്ലേ? (അല്ലാ, എനിക്കു മാത്രേ ഉള്ളോ എന്തോ ഈ സംശയം?!)

കൊച്ചുത്രേസ്യ said...

ഇവിടെയും പ്രണയമോ!! നന്നായി എഴുതി.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളാം മാഷെ. കലക്കിയിരിക്കുന്നു.

Unknown said...

ഈ പാട്ടും കേട്ട് ഇതിങ്ങനെ വായിക്കാന്‍ നല്ല രസം.
അപ്പോ ഒരു വണ്വേ പ്രേമത്തിന്റെ കഥ കേട്ടു..ബാക്കി ഡസാ കണക്കിനു കഥകള്‍ എപ്പോ പോസ്റ്റും?
ഓ.ടോ.സിമീടെ ചോദ്യത്തിന്റെ ഉദ്ദേശശുദ്ദിയില്‍ സംശയം ഉണ്ട്.

ഉപാസന || Upasana said...
This comment has been removed by the author.
Sherlock said...

വാല്മീകി മാഷേ... കലക്കന് എഴുത്ത്... :)

ദേവന്‍ said...

സുഖമായ വായന. നന്ദി വാല്‍മീകി.

ഈ കോളെജില്‍ പഠിക്കുന്ന കാലത്ത് വയലില്‍ക്കൂടെ നടക്കുമ്പോഴാണ് ലവള്‍ “ഏതാണെടേ വരമ്പ്, എവിടാ ചെളി തുടങ്ങുന്നത്?” എന്നു ചോദിച്ചത്.

അലിഫ് /alif said...

എന്ത് കൊണ്ട് പ്രിന്റ് മീഡിയം ബ്ലോഗ് മീഡിയവുമായി വേറിട്ട് നില്‍ക്കുന്നു എന്നതിനുദാഹരണം കൂടിയാണ് ഈ പോസ്റ്റ്. വനിതയിലും, ഗൃഹലക്ഷ്മിയിലും,മറ്റ് ആനുകാലിക പ്രിന്റ് മീഡിയയില്‍ ഒക്കെ അശ്ലീലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഡയറിക്കുറിപ്പുകളാണ് (ഉദാ- മീനാക്ഷി മാധവന്റെ ബ്ലോഗിനെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍) ബ്ലോഗന്ന് താഴ്ത്തികെട്ടുമ്പോഴും ഒരു ആര്‍ട്ടിക്കിള്‍ അതിന്റെ എല്ലാവിധ സാധ്യതകളോടും കൂടി എങ്ങിനെ ആസ്വാദ്യകരമാക്കാം, എന്ന് കാട്ടിതരുന്നു വാല്‍മീകിയുടെ ഈ പോസ്റ്റ്..

പോസ്റ്റ് തുടങ്ങുന്നതിങ്ങനെ...

ഉമ്പായി പാടുന്നു...

ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്ന ഗന്ധമെന്നോതിടേണ്ടൂ...

ഒപ്പം...പശ്ചാത്തലത്തില്‍ ഉമ്പായിയുടെ ശബ്ദത്തില്‍ അതേ ഗാനം..അതിന്റെ അകമ്പടിയോടെയുള്ള വായന...പ്രണയം ഉള്ളില്‍ കുടുങ്ങിപ്പോയ ഏതൊരുവനും ആസ്വാദ്യകരമാകുന്നതില്‍ സംശയമേതുമില്ല...ഈ സാങ്കേതത്തിനു മുന്നില്‍ പ്രിന്റ് മിഡിയയ്ക്ക് എന്താണ് പകരം വെയ്ക്കാനുള്ളത്...വെല്ലുവിളി തന്നെയാണിത്.. !!!

വാല്‍മീകി, ആശംസകള്‍. (മേല്‍പ്പറഞ്ഞതിനു മാത്രമല്ല, സുപ്രഭാതിലെ മസാലദോശയും പ്രിന്‍സ്, ഗ്രാന്‍‌ഡ്, കുമാര്‍ തുടങ്ങിയ സിനിമാശാലകള്‍, കൊല്ലം- ചെങ്കോട്ട മീറ്റര്‍ ഗേജിലെ പ്രണയം..എന്നിവ ഓര്‍മ്മിപ്പിച്ച് തന്നതിനും..!!)

അരവിന്ദ് :: aravind said...

ഹ..പോട്ടെന്റെ ഗഡീ.
സീസറിനുള്ളത് സീസറിന് കിട്ടും. എന്നൊക്കെപ്പറയാമെന്നല്ലാതെ എനിയിപ്പോ എന്നാ ചെയ്യാനാ..

എങ്കിലും ഈ കേസിനെപ്പറ്റി ഞാന്‍ പഠിച്ചിടത്തോളം (:-)) വാല്‍മി അല്പം സീരിയസ്സായി സംഗതി അവതരിപ്പിച്ചിരുന്നെങ്കില്‍ കാര്യം റ്റു വേ ആയേനെ. അല്ലെങ്കില്‍ നില്‍‌ക്കണോ അതോ പോണോ എന്നെങ്കിലും മിനിമം ഒരു തിരുമാനമായേനെ. (ഏതായാലും ഇനി തീരെ ചാന്‍സില്ലാ ട്ടാ!!!)

ന്നാ ഇനി അടുത്ത തമാശപ്പോസ്റ്റ് അലക്കല്ലേ?

~nu~ said...

അനുഭൂതിയുടെ നീര്‍ക്കയത്തില്‍... കൊള്ളാം മാഷെ!

ബഹുവ്രീഹി said...

Valmeeki mashe,

:)

post ishtappettu.

Anonymous said...

യെന്റമ്മൊ??????ഇനി ഒരു ആഴ്ചയിലേക്കു ചിരിക്കുകില്ല...സത്യം .....വയ്യ...ആ‍ ...ഉപമകള്‍....ഹയ്യോ????ഞാന്‍ തോറ്റു തുന്നം പാടി........

മനോജ് കുമാർ വട്ടക്കാട്ട് said...

നഷ്ട പ്രണയങ്ങളുടെ ഓര്‍മ്മകള്‍ക്ക് മധുരമേറും :)

ഉപാസന || Upasana said...

Bhai.
Vayichu.
Nannaayittunde ttO (politically correct aakatheyane ithe parayunne)
:-)
Upasana

തറവാടി said...

:)

ധ്വനി | Dhwani said...
This comment has been removed by the author.
ധ്വനി | Dhwani said...

മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള്‍ നടന്നു തുടങ്ങിയിരുന്നു....


നിമിത്തങ്ങള്‍! നിമിത്തങ്ങളില്‍ കഥാപാത്രങ്ങളില്ല. വെറുമൊരു രംഗവേദി. കര്‍ട്ടനുയര്‍ത്തിയും താഴ്ത്തിയും ദൈവം മാത്രം!

സ്നേഹതീരം said...

"എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,
എന്തേ എന്‍ നിശ്വാസ സംഗീതം കേട്ടീല
എന്തേ, നിന്‍ പദസ്വനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും
ഏകാന്തമനസ്സിനെ അറിഞ്ഞീല, ഒന്നും പറഞ്ഞീല..."

കഥയിലെ കവിതയാണെനിക്ക് കൂടുതല്‍ ഇഷ്ടമായത്.
ഒരിക്കലും പറയാന്‍ കഴിയാതെ, മനസ്സൊന്നു തുറക്കാന്‍ കഴിയാതെ, കൂട്ടിലടച്ച കിളിയെപ്പോലെ പിടയുന്ന പ്രണയം വല്ലാത്തൊരു വേദന തന്നെയാണ്.

നര്‍മ്മം കലര്‍ത്തിയാണ് അവതരിപ്പിച്ചതെങ്കിലും, പ്രണയത്തിന്റെ മാറ്റിനു കുറവൊന്നുമില്ല :) നന്നായിരിക്കുന്നു.

Faisal Mohammed said...

: നീ‍യാ പൂവെന്തു ചെയ്തു ?
: ഏതു പൂവ് ?
: ഞാന്‍ തന്ന, രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാര്‍ന്ന ആ പൂവ് !
: ഓ അതോ ?
: ആ, അതു തന്നെ !
: തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന്‍ ?
: ചവിട്ടിയരച്ചു കളഞ്ഞോ എന്നറീയാന്‍ !
: ഓ, അങ്ങിനെ ചെയ്തെങ്കിലെന്ത് ?
: ഒന്നുമില്ല, അതെന്റെ ഹൃദയമായിരുന്നു !!

വൈക്കം മുഹമ്മദ് ബഷീര്‍
‘പ്രണയലേഖനം’
സ്കൂളിലെ വായനശാലേലെ, പൊടിപിടിച്ച അലമാരേടെ മണം അനുഭവപ്പെട്ടു, ട്ടോ !

അപ്പൊ, ഹേപ്പി വിഷു.

mazhappennu said...

നന്നായിരിക്കുന്നു ....ഒത്തിരി ഇഷ്ടപ്പെട്ടു...

ഗീത said...

പ്രണയമധുരം തുളുമ്പുന്ന രചന......
വായിച്ചിട്ട് ഒരു കവിത എഴുതാന്‍ തോന്നുന്നുണ്ട് വാല്‍മീകീ.

അഹങ്കാരി... said...

പ്രിയ വാത്മീകീ...
ആദ്യമായാണ് ഒരു ബ്ലോഗ് എന്നെ പിട്ടീച്ചിരുത്തി വായിക്കാന്‍ നിബന്ധിക്കുന്നത്.സാധാരാണ പകുതി ആകുമ്പോഴെ കളഞ്ഞ്ഞിട്ടു പോകാറുണ്ട് ഞാന്‍..
പക്ഷേ ഉള്ളതു പറയാമല്ലോ, പണ്ടെങ്ങോ മനസ്സിന്റെ കോണില്‍ ഒളിപ്പിച്ചിരുന്ന,പിന്നീട് ഒരുപാടൊരുപാട് സുഖമുള്ള വേദനകളും നീറ്റലുകളും സമ്മാനിച്ചിരുന്ന,ഒടുവില്‍ മനസ്സിന്റെ പാതി കീറിമുറിച്ച പ്രണയമെന്ന വികാരത്തിന്റെ, മറക്കാന്‍ ശ്രമിച്ചിട്ടും മനസ്സിനെ മഥിക്കുന്ന ഒരായിരം ഓര്‍മ്മകളുടെ,മണിച്ചിത്രത്തഴിട്ടു പൂട്ടിയ മാന്ത്രികച്ചെപ്പു തുറക്കാന്‍ കഴിഞ്ഞു, നിനക്കും സുമിക്കും. (പ്രായത്തില്‍ മൂത്തതെങ്കിലും അണ്ണാ എന്നു വിളിക്കുന്നില്ല ഞാന്‍,കാരണം നിന്റെ മനസ്സിപ്പോഴും ചെറുപ്പമാണ്...)
തുടരുക....അഭിനന്ദനങ്ങള്‍...

യുന്ക്തിവാദികളേ ഇതിലേ ഇതിലേ...-1

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവരെപ്പോലെയായിരുന്നില്ലല്ലോ നീയെനിക്ക്.”
ഇതു എങ്ങനെയാ ഒരു വണ്‍ വേ പ്രണയം ആവുക വാല്‍മീകീ? ജാക്കിനു റോസിനെ മനസ്സിലക്കാന്‍ കഴിഞ്ഞില്ല .
മസാല ദോശ .....എനിക്കു വയ്യ ...ചിരിച്ചു വല്ലാ‍ണ്ടേ....

ആദ്യമായിട്ടാണു ഇവിടേ.പഴയ പോസ്റ്റുകള്‍ എല്ലാം ഉട്നെ വയിക്കാന്‍ ഒരു തോന്നല്‍ ഉണ്ടായിരിക്കുന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍...
എന്നു ഒരു നേരം വാല്‍മീകിയുടെ ആശ്രമത്തില്‍ വന്നിരിക്കും.....

Sethunath UN said...

വാത്മീകിമാഷേ
ഹൃദ്യമായ എഴുത്ത്.
കൊട് കൈ

ചന്ദ്രകാന്തം said...

ആസ്വദിച്ചു വായിച്ചു...

...മസാലദോശയുടെ അര്‍ത്ഥതലങ്ങള്‍...രസകരം തന്നെ.

ഒരു സ്നേഹിതന്‍ said...

വൈകിയാണിവിടെ എത്തിയത്, എത്ര വൈകിയാലും പറയാതിരിക്കാന്‍ പറ്റില്ല....
അവതരണം , അതി ഗംഭീരം... സുപ്പര്‍...
ആശംസകള്‍...

sree said...

രസികന്‍ എഴുത്ത്...ആ പ്രണയം വണ്‍ വേ തന്നെ ആയിരുന്നോ എന്തോ..?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇന്നു വീണ്ടും വന്നതു അങ്ങയെ മഷിത്തണ്ടില്‍ എന്റെ കുഞ്ഞു കഥ വായിക്കാന്‍ വന്നു കണ്ടു, വളരെ സന്തോഷം.സമയം ഉണ്ടങ്കില്‍ മഷിത്തണ്ടില്‍ വരുമ്പോള്‍ ആ വഴി കിലുക്കാം പെട്ടിയിലേക്കും ഒന്നു വരണേ. ക്ഷണിച്ചിരിക്കുന്നു,

annyann said...

മനസ്സില്‍ എവിടെയോ കൊളുത്തുന്ന പ്രണയം
നന്നായിട്ടുണ്ട്

Unknown said...

ഉമ്മ! നൂറായിരം ഉമ്മ. എനിക്കു വളരെ പിടിച്ചിരിക്കുന്നു. ഇപ്പൊളാണു ഇങ്ങ് എത്തിയതു. വൈകിയില്ലല്ലോ!എന്താ ഇപ്പോള്‍ ഒന്നും എഴുതാറില്ലേ? ശുഭം....കുഞ്ഞുബി

Vipin vasudev said...

Marakuka priya sakhi maraku...
Orkan kothichathellam.. nee..
Marakuka priya sakhi maraku...

Post was touching....

ശ്രീ said...

റീ പോസ്റ്റേ ഉള്ളോ മാഷേ? പുതുതായി ഒന്നുമെഴുതുന്നില്ലേ? :)