തല്ല് വന്ന വഴി

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

“മോനേ അങ്ങേലെ പശു പ്രസവിച്ചു.”

“അതു ശരി”

“തുണ്ടയ്യത്തെ കോഴിയെ പട്ടി പിടിച്ചു ഇന്നലെ രാത്രി.”

“അയ്യോ!”

“കിഴക്കേപെരേലെ എരുത്തില്‍ ഇടിഞ്ഞു വീണു ഇന്നലെത്തെ മഴയത്ത്.”

“ഓഹോ”

അമ്മ ഇങ്ങനെ റണ്ണിംഗ് കമന്ററി തുടരുകയാണ്. നാട്ടിലുള്ള സകല ആടും പശുവും കോഴിയും എപ്പൊ, എങ്ങനെ, എവിടെ വച്ച് ഡെലിവറി കഴിഞ്ഞു എന്നുള്ളതും അതു നോര്‍മല്‍ ആണോ സിസേറിയന്‍ ആയിരുന്നോ എന്നുമൊക്കെ ഉള്ള ഒരു ഡാറ്റാബേസ് ഞാനിവിടെ ഹ്യൂസ്റ്റണില്‍ ഇരുന്നു ഉണ്ടാക്കിയെടുത്തതിന്റെ ക്രെഡിറ്റ് അമ്മയ്ക്കാണ്. അങ്ങനെ എന്റെ ഡേറ്റാബേസ് വളര്‍ന്നതുകൊണ്ട് ഞാന്‍ ഉപയോഗിക്കുന്ന ടെലഫോണ്‍ കാര്‍ഡ് കമ്പനികള്‍ക്കല്ലാതെ എനിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല.

പിന്നെ മനുഷ്യക്കുഞ്ഞുങ്ങളുടെ കാര്യം വല്ലതും ആണെങ്കില്‍ ‘ആഹാ നീ നമ്മുടെ രമേശന്റെ മോനല്ലേ?‘ ‘നീ ജാനുവിന്റെ മോളല്ലേ‘ എന്നൊക്കെ പറഞ്ഞ് ഓടി ചെന്ന് എടുത്ത് ഷര്‍ട്ടില്‍ അഴുക്കു പറ്റുമ്പോള്‍ താഴെ ഇടാമായിരുന്നു. ഇതിപ്പൊ അതും പറ്റില്ലല്ലോ.

ഇങ്ങനെ സംസാരിച്ച കൂട്ടത്തില്‍ ഇന്നലെ അമ്മ വളരെ കാഷ്വല്‍ ആയി പറഞ്ഞു.

“നമ്മുടെ ശിവരാമന്‍ മേശിരി ഇന്നലെ മരിച്ചു പോയി. കുറെനാളായി അസുഖമായി കിടപ്പിലായിരുന്നു.”

ഞാന്‍ ഒന്നു ഞെട്ടി. എന്നിട്ട് പതുക്കെ ചന്തിയില്‍ ഒന്നു തടവി. (എന്റെ ചന്തിയില്‍ തന്നെ). അവിടെ കുട്ടിക്കാലത്ത് കിട്ടിയ ഒരു അടിയുടെ പാട് തിണിര്‍ത്തു കിടപ്പുണ്ടെന്ന് എനിക്കപ്പോള്‍ വെറുതെ തോന്നി.

ജീവിതത്തില്‍ ഒരു സംഖ്യകളും എനിക്ക് ഓര്‍മ്മ നില്‍ക്കാറില്ല. എസ്.എല്‍.സി.ക്കു എത്ര മാര്‍ക്കുണ്ടായിരുന്നു എന്നു ചോദിച്ചാല്‍ പോലും എനിക്ക് ഓര്‍മ്മയില്ല. ഓര്‍ക്കാന്‍ വേണ്ടിയുള്ള മാര്‍ക്ക് ഇല്ലാത്തതുതുകൊണ്ടല്ല. ഞാനും സംഖ്യകളും തമ്മില്‍ പണ്ടേ നല്ല ബന്ധത്തിലല്ലാത്തതുകൊണ്ടാണ്.

പക്ഷേ പിതാശ്രീയുടെ കയ്യില്‍ നിന്നും എത്ര അടി കൊണ്ടിട്ടുണ്ട് എന്നു ചോദിച്ചാല്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഓര്‍മ്മ വച്ചതിനു ശേഷം അടിച്ച അടിയുടെ മാത്രം കണക്കാണ് ഇത്. അടി തരുന്ന ഡിപ്പാര്‍ട്ടുമെന്റ് ഭരിച്ചിരുന്നത് അമ്മയായതുകൊണ്ടും, അമ്മ ആ ജോലി വളരെ കൃത്യമായും ഭംഗിയായും നിര്‍വഹിച്ചിരുന്നതുകൊണ്ടും, പത്താം ക്ലാസ്സ് കഴിഞ്ഞ് കോളേജില്‍ എത്തിയപ്പോള്‍ ആ ജോലി നാട്ടുകാര്‍ക്ക് ഔട്ട്‌സോഴ്സ് ചെയ്തുകൊടുത്തതുകൊണ്ടും അച്ഛന് അധികം ചാന്‍സ് കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. എനിവേ, ആ സംഖ്യക്ക് ഇവിടെ വലിയ പ്രാധാന്യം ഒന്നും ഇല്ലാത്തതുകൊണ്ടും ശിവരാമന്‍ മേശിരി വെയിറ്റ് ചെയ്യുന്നത് കൊണ്ടും നമുക്ക് കാര്യത്തിലേക്ക് കടക്കാം.

പിതാശ്രീക്ക് അല്പസ്വല്പ സമുദായ പ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ മറ്റുള്ള സഖാക്കളെ അപേക്ഷിച്ച് കുറച്ചു വിദ്യാഭ്യാസം കൂടുതലും, പിന്നെ കേന്ദ്ര സര്‍ക്കാര്‍ ജോലിയും. അതുകൊണ്ട് വീട്ടില്‍ എപ്പോഴും എന്തെങ്കിലുമൊക്കെ കേസിന്റെ മദ്ധ്യസ്ഥം പറയാനും, തര്‍ക്കം തീര്‍ക്കാനും ആളുകള്‍ വരുമായിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങള്‍, കുടുംബവഴക്കുകള്‍, പരാതികള്‍, പരിഭവങ്ങള്‍ അങ്ങനെ ഒട്ടുമിക്ക ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും പിതാജിക്ക് കിട്ടാറുണ്ടായിരുന്നു, അതും നേരവും കാലവും നോക്കാതെ.

ഞാന്‍ അന്ന് പത്താം ക്ലാസ്സിലെ വലിയ പഠിപ്പൊക്കെ കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലം. ഉച്ചക്ക് മുട്ടന്‍ പുട്ടടി ഒക്കെ കഴിഞ്ഞ് കുഴിപ്പന്ത് കളിക്കാനിറങ്ങി. കല്ലും പുല്ലും നിറച്ച് മെടഞ്ഞെടുത്ത ഓലപ്പന്തുകൊണ്ട് തലങ്ങും വിലങ്ങും ഏറ് വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വീടുമുറ്റത്ത് ഉച്ചത്തിലൊരു സംസാരം കേട്ടത്. ഉടനെ അങ്ങോട്ട് വെച്ചുപിടിച്ചു.

ശിവരാമന്‍ മേശിരി, അനിയന്‍ രാഘവന്‍ മേശിരി, എന്റെ സ്വന്തം പിതാശ്രീ എന്നിവര്‍ എന്തോ വലിയ സംഭവം ചര്‍ച്ച ചെയ്ത് ചെയ്ത് ചര്‍ച്ചക്ക് ചൂടു പിടിച്ച ശബ്ദമാണ് കേട്ടത്. ചര്‍ച്ച മുറുകി വരുമ്പോള്‍ ശിവരാമന്‍ മേശിരി രാഘവന്‍ മേശിരിയെ തല്ലാന്‍ കയ്യോങ്ങും. അപ്പോള്‍ രാഘവന്‍ മേശിരി ഒഴിഞ്ഞുമാറും. പക്ഷേ ആ ഒഴിഞ്ഞുമാറ്റത്തില്‍ എന്തോ ഒരു പന്തികേട്.

കുറച്ചുനേരം നോക്കിനിന്നപ്പോള്‍ സംഭവം മനസ്സിലായി. രാഘവന്‍ മേശിരി ഒരു തൂണില്‍ ചാരിയാണ് നില്‍ക്കുന്നത്. കാലിന് നല്ല ബലമില്ലാത്തതുപോലെ ചെറിയ ഒരു ചാഞ്ചാട്ടവും ഉണ്ട്. സംഭവം കള്ള് തന്നെ. സംസാരവും അതിനെക്കുറിച്ചു തന്നെ.

ശിവരാമന്‍ മേശിരി കുണ്ടറ സിറാമിക്സ് ഫാക്ടറിയിലെ ഫോര്‍മാന്‍ ആണ്. സ്വന്തം സ്വാധീനമുപയോഗിച്ച് അനിയന്‍ രാഘവന് സിറാമിക്സില്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു മേശിരി.

പക്ഷേ രാവിലെ ജോലിക്കു പോകുന്ന രാഘവന്‍ മേശിരി കുണ്ടറ ആശുപത്രി മുക്കിലുള്ള മോഡേണ്‍ ബാറു കഴിഞ്ഞ് ഒരടി മുന്നോട്ടു പോവുന്നില്ല എന്നുള്ള നഗ്നസത്യം ശിവരാമന്‍ മേശിരി മനസ്സിലാക്കി. എന്നാല്‍ പിന്നെ അനിയനെ ഒന്നു ഉപദേശിച്ചുകളയാം എന്നു കരുതി. പക്ഷേ ചേട്ടന്‍ അനിയനെ കാണാന്‍ വരുമ്പോഴൊക്കെ അനിയന്‍ നാലുകാലില്‍. സോ, ഉപദേശിക്കാന്‍ പോയി തടി കേടാക്കണ്ട എന്നുള്ള നല്ല ആശയം തലയിലുദിച്ചപ്പോള്‍ എന്നാല്‍ പിന്നെ അത് നാട്ടിലെ അത്യാവശ്യം കുടിയന്മാരെ ഒക്കെ നന്നാക്കാന്‍ കെല്‍പ്പുണ്ടെന്ന് കരുതപ്പെടുന്ന എന്റെ പിതാശ്രീയെക്കൊണ്ട് ചെയ്യിക്കാം എന്നു വിചാരിക്കുകയും ചെയ്തു ശിവരാമന്‍ മേശിരി. അതിന്റെ അരങ്ങേറ്റമാണ് അന്ന് വീട്ടുമുറ്റത്ത് കണ്ടത്.

എന്തായാലും ഞാനും എന്റെ സന്തതസഹചാരിയുമായ അശോകനും കൂടി കുറെ നേരം അവിടെ നിന്ന് രാഘവനിഗ്രഹം ബാലെ ഒക്കെ കണ്ട് ചെറുതായി ബോറ് അടിച്ചപ്പോള്‍ എന്നാല്‍ പിന്നെ പോയി
പന്ത് കളി തുടരാം എന്ന് കരുതി തിരിഞ്ഞു നടന്നപ്പോള്‍ അശോകന്‍ ചുമ്മാ, പതുക്കെ പറഞ്ഞു: “പോട്ട് സാറേ, കാള പിള്ളേരല്ലേ.”

അശോകന്‍ അപ്പോളത് എന്തിനു പറഞ്ഞു എന്നെനിക്കു മനസ്സിലായില്ലെങ്കിലും അത് ഞാന്‍ കേട്ടിട്ടുള്ളത് വേറൊരു തരത്തിലായതിനാല്‍ ഞാന്‍ അത് സ്പോട്ടില്‍ തന്നെ തിരുത്തി, അത് അല്പം
ഉറക്കെത്തന്നെ അനൌണ്‍സ് ചെയ്തു.

“പോത്ത് സാറേ, കാള പിള്ളേരല്ലേ.”

അപ്പോള്‍ത്തന്നെ “എന്നാല്‍ ശരി, ഞാന്‍ പോകുവാ“ എന്നും പറഞ്ഞ് ശിവരാമന്‍ മേശിരി അവിടെനിന്നും പോയപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു എന്ന് അച്ഛന്‍ രാത്രി അമ്മയോട് പറയുന്നത് കേട്ടാണ് ഞാന്‍ മനസ്സിലാക്കിയത്. ശിവരാമന്‍ മേശിരിയെ കളിയാക്കി എന്നുള്ള കാരണത്തിന് അന്ന് അമ്മയുടെ തല്ല് ഡിപ്പാര്‍ട്ടുമെന്റില്‍ അച്ഛന്‍ കൈകടത്തി. തല്‍(ല്ല്)ഫലമായി ഞാന്‍ രണ്ടു ദിവസം ഇരിക്കാന്‍ പറ്റാതെ വേച്ചു വേച്ചു നടന്നു.

അതിന് ഒരാഴ്ച മുന്‍പ് ഒരു വിവാഹമോചകേസിന്റെ ചര്‍ച്ചയ്ക്കായി വീട്ടില്‍ ആളുകള്‍ കൂടിയിരുന്നപ്പോള്‍ റാംജിറാവ് സ്പീക്കിംഗിലെ “അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍” എന്ന പാട്ട് ഉറക്കെ വച്ചതും കൂടി ചേര്‍ത്ത് കോം‌പ്ലിമെന്റ് ആക്കിയായിരുന്നു അച്ഛന്റെ തല്ല്.

വാട്ടര്‍ സ്കൂട്ടര്‍

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ആനയുടെ തടിയും സിംഹത്തിന്റേതുപോലെ ജഡ പിടിച്ച ചെമ്പന്‍ മുടിയും നടന്‍ സുകുമാരന്റെ നെറ്റിയിലേതുപോലെ ഒരു മുറിവിന്റെ കലയും ഒരു മന്ദബുദ്ധി ലുക്കുമുള്ള ഒരു ഗഡി പാരനോയിഡ് ബോള്‍ പോലെ ഇടവഴിയുടെ രണ്ടുവശങ്ങളിലുമുള്ള കയ്യാലയില്‍ തട്ടിയും വേലിപ്പത്തലില്‍ തലോടിയും വരുന്നതു കണ്ടപ്പോള്‍ എന്റെ വി.കെ.ട. സരസ്വതിച്ചേച്ചി ടംഗ് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി.

ഗജരാജ തടി, മൃഗരാജ മുടി
സുകുമാരകലാങ്കിത മന്ദ ഗഡി

*******

മിടിക്കുന്ന നെഞ്ചുകളുടെ പടപടപ്പ് കൂട്ടാനും, മൊട കാണിക്കുന്നവനിട്ട് പെട കൊടുക്കാനും പേരുകേട്ട പടപ്പക്കര എന്ന കൊച്ചു ഗ്രാമത്തിന്റെ പടിഞ്ഞാറെ അറ്റത്താണ് കുതിരമുനമ്പ്. കുതിരമുനമ്പ് വരെ പോകാന്‍ ആദ്യം വേണ്ടത് നല്ല ചങ്കുറപ്പ്, പിന്നെ നല്ല പിക്കപ്പുള്ള ഒരു സ്കൂട്ട‌ര്‍, പിന്നെ തിരിച്ചുവരും എന്നുറപ്പില്ല എന്ന് തിരിച്ചറിവ്.

പടപ്പക്കരയിലേക്ക് പ്രൈവറ്റ് ബസ് സര്‍‌വ്വീസ് ഇല്ല. സ്വന്തം ബസ് ആടിനെയും പശുവിനേയും കെട്ടുന്ന ഒരു തൊഴുത്താക്കാന്‍ ബസ്സ് മുതലാളിമാര്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നതുകൊണ്ട് ഉണ്ടായിരുന്ന സര്‍‌വ്വീസ് നിര്‍ത്തി എന്നാണ് കേട്ടറിവ്. പക്ഷെ, കുണ്ടറ ടൗണില്‍ നിന്ന് കുതിരമുനമ്പിലേക്ക് അലോപ്പതി മരുന്നുപോലെ ദിവസം രണ്ടുനേരം കെ.എസ്.ആ‌ര്‍.ടി.സി. ബസ് കിട്ടും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നിക്സണ്‍ എന്ന സുഹൃത്തിന്റെ കല്ല്യാണ റിസപ്ഷന് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചതിന് കാരണം ഒന്നേ ഒന്ന്. കുതിരമുനമ്പിലെ മനോഹരമായ ആ കായല്‍ തീരത്ത് സന്ധ്യാസമയത്ത് ഇരുന്ന് രണ്ട് പെഗ്ഗ് അടിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ എന്നുള്ള തിരിച്ചറിവ്. കുതിരമുനമ്പിലേക്കുള്ള പോക്ക് എന്റെ ചേതക്കില്‍ തന്നെ ആക്കാം എന്ന് തീരുമാനിച്ചതിന് കാരണം രണ്ട്. ഒന്നാമത്തെ കാരണം നമ്മുടെ സമയത്തിനു പോകാം, രണ്ടാമത്തെ കാരണം നമ്മുടെ സമയം നല്ലതാണെങ്കില്‍ അല്പം വൈകിയാലും തിരിച്ചു വീട്ടില്‍ എത്താം.

അങ്ങനെ പാട്ടും പാടി (ഒരാഗ്രഹം പറഞ്ഞതാ...മനുഷ്യന്റെ ഹാര്‍ട്ട് കിടന്ന് പടപടാ ഇടിക്കുമ്പോഴല്ലേ പാട്ടു പാടുന്നത്) ചേതക്കില്‍ കുതിരമുനമ്പിലേക്ക് കുതിച്ചുകൊണ്ടിരുന്ന എന്നോട് പടപ്പക്കര പള്ളിയുടെ മുന്നില്‍ വച്ച് ഒരാള്‍ ലിഫ്റ്റ് ചോദിക്കുന്നു.

അതിനെന്താ, കൂട്ടിന് ഒരാള്‍ കൂടി ഉണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും പോകാമല്ലോ എന്ന് കരുതി ഞാന്‍ നിര്‍ത്തി.

"എന്നെ കുണ്ടറയില്‍ ഒന്നു ഡ്രോപ് ചെയ്യാമോ?"

ഞാന്‍ ഒന്നു ഞെട്ടി. കുണ്ടറയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ ഓടിച്ചല്ലേ ഞാന്‍ ഇങ്ങോട്ടു വന്നത്? ഇനി എനിക്ക് ദിശ മാറിപ്പോയോ?

പിന്നെ ഞാന്‍ ഒന്നു സമാധാനിച്ചു. ചില സമയങ്ങളില്‍ എനിക്ക് ചെവി ശരിക്ക് കേള്‍ക്കില്ല. പ്രത്യേകിച്ച് പേടി തോന്നുന്ന സമയങ്ങളില്‍. അതുകൊണ്ട് എന്റെ കേ‌ള്‍‌വിക്കുറവിനെ ശപിച്ച് ഞാന്‍ ഒരു ചിരിയൊക്കെ ചിരിച്ച് പറഞ്ഞു.

"കുണ്ടറയല്ല ചേട്ടാ... കുതിരമുനമ്പ്. ഞാനും അങ്ങോട്ടാ..ഒരു കല്ല്യാണ.."

"വെളച്ചിലെടുക്കാതെ വണ്ടി തിരിക്കെടാ..." ചേട്ടന്‍ ഒരലര്‍ച്ച.

ആഹാ... അത്രയ്ക്കായോ... എന്നാല്‍ പിന്നെ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ പതുക്കെ സ്കൂട്ടര്‍ റോഡിന്റെ ഒരു സൈഡ് ചേ‌ര്‍ത്ത്... തിരിച്ചു.

പടപ്പക്കരയല്ലേ...സായംസന്ധ്യയും, കായലും, കള്ളും, കല്ല്യാണവീട്ടിലെ ബിരിയാണിയുമൊക്കെ അത്ര എളുപ്പം വേണ്ടാ എന്നു വെച്ച് ഏതെങ്കിലും ആശുപത്രിയില്‍ അഭയം പ്രാപിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. അതാണ് സത്യം. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല..ഹേയ്...

കൃത്യം പതിനൊന്നു കിലോമീറ്റര്‍ തിരിച്ചു പോയി ആ തങ്കക്കുടം മാതിരിയുള്ള പൊന്നപ്പന്‍ ചേട്ടനെ കുണ്ടറ ടൗണില്‍ കൊണ്ടുപോയി വിട്ടിട്ട് ഞാന്‍ കുതിരമുനമ്പില്‍ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. എന്തായാലും സായംസന്ധ്യ അതിന്റെ പാട്ടിനു പോയി.

ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് നട്ട് കൈമോശം വന്ന അണ്ണാനെപ്പോലെ ഇരിക്കമ്പോള്‍ ആണ് പാരനോയിഡ് ബോള്‍ പോലെ നമ്മുടെ ഗഡിയുടെ വരവ്.

ഗഡിയുടെ പേര് സണ്ണി. നാട് പടപ്പക്കര തന്നെ. പക്ഷേ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്. എന്തായാലും ഒറ്റയ്ക്കിരുന്ന് ബോറടിച്ച് തിരിച്ചടിക്കാന്‍ പോലും പേടിച്ച് ഇരിക്കുന്ന എനിക്കൊരു കൂട്ടാവട്ടെ എന്നു കരുതി അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഗ്ലാസ്സും പിടിപ്പിച്ച് എന്റെ അടുത്ത് കൊണ്ടിരുത്തി നിക്സണ്‍.

"നീ നമ്മുടെ കരുണാകരന്റെ മോനല്ലേ?" പുള്ളിക്ക് ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളുമില്ല.

ഞാന്‍ അത്ര മോശമാണോ എന്ന് തെല്ലു ചിന്തിച്ചു ഞാന്‍ പറഞ്ഞു. "ഏയ്, ഞാനാ ടൈപ്പല്ല".

പക്ഷേ പുള്ളി വിടാനുള്ള ലക്ഷണമില്ല. അടുത്ത ചോദ്യത്തിന്റെ അമ്പെടുത്ത് വില്ലില്‍ കുലച്ചു. പിന്നെ പാര്‍ത്ഥശരങ്ങള്‍ പോലെ എടുക്കുമ്പോള്‍ ഒന്ന്, കുലയ്ക്കുമ്പോള്‍ നൂറ്, തൊടുക്കുമ്പോള്‍ ആയിരം എന്നു പറഞ്ഞതുപോലെ ആയി കാര്യങ്ങള്‍. സണ്ണിച്ചായന്‍ വിടാനൊരുക്കമില്ല.

പത്തുപതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഞാനും ഒന്നു ഫോമായി. ഞാന്‍ കര്‍ണ്ണനായി പടക്കളത്തില്‍ ഇറങ്ങി.

അരമണിക്കൂര്‍ കഴിഞ്ഞ് നിക്സണ്‍ വന്നു നോക്കുമ്പോള്‍ ദേ സണ്ണിച്ചായനും ഞാനും കൂടി ലവനും കുശനും കളിക്കുന്നു.

കായലില്‍ വള്ളക്കാരുടെ റാന്തല്‍ വെളിച്ചം കണ്ടപ്പോള്‍ എനിക്ക് ഉറക്കെപ്പാടണമെന്ന് തോന്നി...

"തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു...
തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍ വിളക്കണഞ്ഞു..."

"ആരാടാ വിളക്കണച്ചത്?" സണ്ണിച്ചായന്‍ പ്രകോപിതനായി. "ആരാ അനിയന്റെ വിളക്കണച്ചത്?"

"എന്റെ വിളക്കാരും അണച്ചതല്ല അച്ചായാ. ഞാന്‍ ഒരു പാട്ടു പാടിയതല്ലേ". ഞാന്‍ സമാധാനിപ്പിച്ചു.

"ഡാ, വള്ളം അടുപ്പിക്ക്. മീന്‍ വല്ലതും ഉണ്ടെങ്കില്‍ അനിയനു കൊടുത്തേച്ച് പോ" - ഇത്തവണ വള്ളക്കാരനോടാണ്.

വള്ളക്കാരന്‍ മൈന്റ് ചെയ്തില്ല. സണ്ണിച്ചായന് വാശിയായി.

"ഡാ, സണ്ണിയാ പറയുന്നത്. വള്ളം അടുപ്പിക്ക്."

ഇത്തവണ വള്ളക്കാരന്‍ വള്ളം കരയിലേക്ക് അടുപ്പിച്ചു. വള്ളക്കാരന് സണ്ണിച്ചായനോടുള്ള സ്നേഹം കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.

പാവം വള്ളക്കാരന്‍. വല വീശിത്തുടങ്ങിയിട്ടേ ഉള്ളൂ.. കാര്യമായ കോരൊന്നും ഇതുവരെ കിട്ടിയില്ല. അതുകൊണ്ട് അയാളെ വിട്ട് സണ്ണിച്ചായന്‍ അടുത്ത കലാപരിപാടിയിലേക്ക് തിരിഞ്ഞു.

എന്റെ സ്കൂട്ടര്‍ കണ്ടപ്പോള്‍ സണ്ണിച്ചായന് അത് ഒന്ന് ഓടിക്കണം.

"അച്ചായാ മുന്നില്‍ കായലാണ്, അച്ചായന്‍ നാലു കാലിലാണ് " ഞാന്‍ പറഞ്ഞു നോക്കി.

ആരു കേള്‍ക്കാന്‍? എന്തായാലും സ്കൂട്ട‌ര്‍ സ്റ്റാന്റില്‍ തന്നെ വച്ച് സ്റ്റാര്‍ട്ടാക്കിക്കൊടുത്തു.

അച്ചായന്‍ പതുക്കെ സ്കൂട്ടറില്‍ കയറിയിരുന്നു. ഇപ്പോള്‍ സ്റ്റാന്റില്‍ നിന്നും സ്കൂട്ടര്‍ മുന്നോട്ടെടുക്കും എന്നു കരുതി ഞാന്‍ കണ്ണടച്ചുപിടിച്ചു നിന്നു. കായലില്‍ നിന്നും സ്കൂട്ട‌ര്‍ കയര്‍ കെട്ടി പൊക്കി എടുക്കണോ അതോ ക്രെയിന്‍ കൊണ്ടുവരണോ എന്നു ചിന്തിച്ചു ഞാന്‍ തല പുകച്ചു.

ക്ലപ്പ്...ക്ലപ്പ്...ക്ലപ്പ്.....

ഒരു കുതിരക്കുളമ്പടിയൊച്ച കേട്ട് കണ്ണു തുറന്നു നോക്കിയ ഞാന്‍ കണ്ടത് സ്റ്റാന്റിലിരിക്കുന്ന സ്കൂട്ടറിന്റെ മുകളിലിരുന്ന് കുതിരയോടിച്ചു കളിക്കുന്ന സണ്ണിച്ചായന്‍.

"എന്നെ ഇതൊന്നു പഠിപ്പിച്ചു തരുമോ അനിയാ?" എന്ന് ചോദിക്കലും ഗിയര്‍ മാറലും ഒന്നിച്ചു കഴിഞ്ഞു.

ടെമ്പററിയായി കണ്ണൊന്നു തുറന്ന എനിക്ക് അതൊന്നു അടയ്ക്കാന്‍ പോലും സമയം കിട്ടിയില്ല. ഒരു വലിയ ശബ്ദത്തോടെ സ്കൂട്ടര്‍ മുന്നോട്ട് തെറിച്ചു. അതിനു മുകളിലിരുന്ന സണ്ണിച്ചായന്‍ പീരങ്കിയില്‍ നിന്നും ഉണ്ട തെറിക്കുന്നതു പോലെ കായലിലേക്ക് പോകുന്നത് ഒരു മിന്നായം പോലെ ഞാന്‍ കണ്ടു.

കായലിന്റെ കരയിലുള്ള ചെറിയ വരമ്പില്‍ തട്ടി സ്കൂട്ടര്‍ വീണു, അധികം പരിക്കുകളില്ലാതെ. പക്ഷെ മഷിയിട്ടു നോക്കിയിട്ടും അച്ചായനെ കണ്ടില്ല.

ശബ്ദം കേട്ട് കല്ല്യാണവീട്ടിലുള്ളവരെല്ലാം ഓടി വന്നപ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി ഞാന്‍ അച്ചായാ എന്നു വിളിക്കുന്നതാണ്.

കൃത്യം ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു നൂറു മീറ്റ‌ര്‍ അപ്പുറത്ത് ഒരാള്‍ രൂപം കരയില്‍ പൊത്തിപ്പിടിച്ചു കയറി നേരെ നടന്നു പോകുന്നു.

നിക്സണ്‍ന്റെ അപ്പച്ചന്‍ വിളിച്ചു ചോദിച്ചു. "സണ്ണിയാണോടാ?"

"ആണച്ചായാ... ഞാന്‍ പോയിട്ട് നാളെ കാലത്ത് വരാം."

*************
വിവാഹിതനായതോടെ നിക്സണ്‍ തിരക്കുകളുടെ ലോകത്തേക്ക്. സണ്ണിച്ചായനെ ഞാന്‍ മറന്നു. അതിനുശേഷം ഒരിക്കല്‍ പോലും പടപ്പക്കര പോകാനും കഴിഞ്ഞിട്ടില്ല.

ഭൂമി സൂര്യനെ പകുതി വലം വച്ചു. ഒരു പകല്‍. ഒരു സുഹൃത്തിന്റെ ഓഫീസില്‍ ഉണ്ടായ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കാന്‍ സുഹൃത്തിനോടൊപ്പം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പോയതായിരുന്നു. സുഹൃത്ത് എസ്.ഐ യുടെ മുറിയിലേക്ക് കയറിപ്പോയപ്പോള്‍ പൊലീസ് സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാം എന്നു കരുതി ഞാന്‍ അവിടെ കണ്ട ചുവര്‍ചിത്രങ്ങള്‍ നോക്കി നടക്കവേ...

കുറെ ഫോട്ടോകള്‍ ഒട്ടിച്ച ഒരു ബോര്‍ഡില്‍ പരിചയമുള്ള ഒരു മുഖത്തില്‍ കണ്ണുടക്കി. താഴെ എഴുതിയിരിക്കുന്ന പേര് പഴക്കം മൂലം കുറെ മാഞ്ഞുപോയിരുന്നു. എങ്കിലും കഷ്ടപ്പെട്ട് ഞാന്‍ അതു വായിച്ചെടുത്തു.

സണ്ണി‍, പടപ്പക്കര.

ആകെ വിയര്‍ത്തു നില്‍ക്കുന്ന എന്നെ കണ്ട് പാറാവു നില്‍ക്കുന്ന പോലീസുകാരന്റെ ചോദ്യം.

"ഇവന്മാരുടെ ഫോട്ടോ കണ്ട് ഇങ്ങനെ പേടിച്ചാല്‍ ഇവന്മാരെ നേരിട്ട് കണ്ടാലോ..."